സ്കൂൾ വിദ്യാർഥികൾക്കുൾപ്പെടെ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ റാന്നിയിൽ പിടിയിലായി. റാന്നി സ്വദേശി ലിജു എബ്രഹാം, കുളമാവ് സ്വദേശി ഷാജി എന്നിവരെയാണ് പത്തനംതിട്ട ഷാഡോ പൊലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
പെരുമ്പാവൂരിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപനയ്ക്കായി കൊണ്ടുവരുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. ലിജുവാണ് സംഘത്തിലെ പ്രധാനി. ഒരു വർഷം മുൻപും കഞ്ചാവുമായി ലിജുവിനെ പൊലീസ് പിടികൂടിയിരുന്നു. റാന്നി ബ്ലോക്കുപടി, മന്ദിരം ഭാഗത്തായിരുന്നു കഞ്ചാവ് വിൽപന. ഈ മേഖലയിൽ കഞ്ചാവ് വിൽപന വ്യാപകമെന്ന വിവരത്തെത്തുടർന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷാഡോ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തിയിരുന്നു. മാടത്തുംപടിയിലെ വാഹനപരിശോധനയ്ക്കിടെ ഇരുവരും ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടി. ഷാഡോ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കെഎൽ 7 ബിഇ 1268 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിരവധി സ്കൂൾ കോളജ് വിദ്യാർഥികൾക്കും ഇതരസംസ്ഥാനത്തൊഴിലാളികൾക്കും പതിവായി കഞ്ചാവ് നൽകിയിരുന്നതായി ഇരുവരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. റാന്നി പൊലീസ് ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി. ലിജുവിന് സഹായം ചെയ്തിരുന്ന ചില യുവാക്കളെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.