മോഷണ സംഘത്തിലേക്കു കുട്ടികളെ ലേലം വിളിച്ചെടുക്കുന്ന സംഘം അറസ്റ്റിൽ. ഒരു കുട്ടിക്കു പത്തു ലക്ഷം രൂപ വരെ ചെലവാക്കി പ്രവർത്തിക്കുന്ന സംഘത്തിന്റെ രീതി അന്വേഷണ സംഘത്തെ വരെ ഞെട്ടിച്ചു. വിവാഹ സൽക്കാരത്തിനിടെ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ പൃഥി (22), കാലു റാം (42) എന്നിവരിൽ നിന്നാണു ലക്ഷങ്ങളെറിഞ്ഞു മോഷണം നടത്തുന്ന സംഘത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്.
ഇവരിൽ നിന്ന് എട്ടു ലക്ഷം രൂപയുടെ ആഭരണം കണ്ടെടുത്തു. കുട്ടികളെ ഉപയോഗിച്ചു മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്നു പൊലീസ് പറഞ്ഞു. പത്ത് – 12 വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇവർ ഉപയോഗിച്ചിരുന്നത്. നഗരത്തിൽ വിവിധ മേഖലകളിൽ ലേലം നടത്തിയാണു കുട്ടികളെ സംഘത്തിൽ ചേർത്തിരുന്നത്. ഒരു വർഷത്തേക്കു കുട്ടിയെ തങ്ങളുടെ സംഘത്തിൽ ചേർക്കാൻ കുട്ടിയുടെ മാതാപിതാക്കളുമായാണ് ഇവർ ലേലം നടത്തുക.
മാതാപിതാക്കൾ സമ്മതം മൂളുന്നതു വരെ ലേലം നീളും. ലേലത്തുക രണ്ടു ഗഡുക്കളായി മാതാപിതാക്കളെ ഏൽപിച്ച ശേഷം സംഘം കുട്ടികളെ ഏറ്റെടുക്കും. മോഷണത്തിൽ പരിശീലനം ലഭ്യമാക്കിയ ശേഷം കുട്ടികളെ ‘ദൗത്യ’ത്തിനയയ്ക്കും. പിടിക്കപ്പെട്ടാൽ സംഘാംഗങ്ങളുടെ പേരു വെളിപ്പെടുത്താതിരിക്കാനും കുട്ടികൾക്കു കർശന നിർദേശം നൽകും. വിവാഹ സൽക്കാര ചടങ്ങുകളിലാണു പ്രധാനമായും കുട്ടികളെ നിയോഗിച്ചിരുന്നതെന്നു സംഘം വെളിപ്പെടുത്തി.
സ്ത്രീകളും പുരുഷൻമാരുമുൾപ്പെട്ട സംഘം നഗരത്തിൽ വിവിധയിടങ്ങളിൽ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടെന്നാണു സൂചന. കുട്ടികളുടെ സംരക്ഷണ ചുമതല സ്ത്രീകൾക്കാണ്. കുട്ടികളെ വിവാഹ ചടങ്ങുകളിലേക്കു കയറ്റി വിടുകയാണു പുരുഷൻമാരുടെ ജോലി. നഗരത്തിലെ റെയിൽവേ പ്ലാറ്റ്ഫോമുകളിലും ബസ് സ്റ്റോപ്പുകളിലാണു സംഘാംഗങ്ങൾ കഴിയുന്നതെന്നു പൊലീസ് പറഞ്ഞു.