150 രൂപയ്ക്കു വേണ്ടി 14 വയസുകാരനായ കൂട്ടുകാരനെ കൊന്നു കുഴിച്ചുമൂടി. പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറിലാണു സംഭവം. ദേബാശിഷ് ഭൗമിക് എന്ന ഒമ്പതാം ക്ലാസുകാരനാണു ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ എട്ടനായിരുന്നു സംഭവം. പിടിയിലായ രണ്ടു പേരും പ്രായപൂർത്തിയാകാത്തവരാണ്. ഇരുവരും ഭൗമികുമായി കഴിഞ്ഞ എട്ടിനു രാത്രി മദ്യപിച്ചു. ഇവിടെവച്ച് 150 രൂപയെച്ചൊല്ലി തർക്കമുണ്ടായി. കൂട്ടത്തിലൊരാൾ ഭൗമികിനെ തള്ളിയിടുകയും മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയുമായിരുന്നു. പിന്നീട് ഇരുവരും ചേർന്നു മൃതദേഹം കുഴിച്ചു മൂടി.
കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നുവെന്നു പറഞ്ഞാണു സംഭവ ദിവസം വൈകിട്ടോടെ ഭൗമിക് വീട്ടിൽനിന്നിറങ്ങിയത്. രാത്രി വൈകിയും കുട്ടി എത്തായിരുന്നതിനെത്തുടർന്നു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തുള്ള ഒരു ഹെലിപാഡിൽനിന്നു ഭൗമികിന്റെ സൈക്കിൾ കണ്ടെടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെടുക്കുന്നത്.
പിടിയായ കുട്ടികളെ ചോദ്യം ചെയ്തപ്പോൾ കേട്ട വിവരങ്ങൾ ഞെട്ടിച്ചെന്നു പൊലീസ് പറയുന്നു. ഭൗമികിനെ മറവുചെയ്ത കുഴി ഇവർ ദിവസങ്ങൾക്കു മുൻപേ എടുത്തതാണ്. ഇവർ പതിവായി മദ്യപിക്കാറുണ്ടായിരുന്നെന്നും, ഭൗമിക്കിൽനിന്നു വാങ്ങിയ 150 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ഭൗമികിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.