നെടുങ്കണ്ടം ∙ ആധുനിക സംവിധാനമുള്ള മൊബൈൽ ഫോണുകൾ നൽകാമെന്നു വാഗ്ദാനം ചെയ്തു ജില്ലയിലെ സ്കൂൾ–കോളജ് വിദ്യാർഥികളെയും യുവാക്കളെയും തട്ടിപ്പിനിരയാക്കുന്നതായി പരാതി. പണം അടച്ചവർക്കു ലോഹത്തകിടുകൾ മാത്രമാണു തപാലിൽ പാർസലായെത്തുന്നത്. ഡൽഹിയിൽ നിന്നാണ് ഇത്തരം പാർസലുകൾ വന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു. ഒട്ടേറെപ്പേരാണു ജില്ലയിൽ തട്ടിപ്പിനിരയായത്. തട്ടിപ്പിനിരയായ പലരും സംഭവം പുറത്തറിയിച്ചിട്ടില്ല.
തട്ടിപ്പു തുടങ്ങുന്നത് ഇങ്ങനെ
∙ ഡൽഹി കേന്ദ്രമാക്കിയുള്ള മൊബൈൽ ഫോണിൽ നിന്നു പല രീതിയിലാണു വിളികൾ വരുന്നത്. മലയാളത്തിലാണു സംഭാഷണം. പെൺസ്വരമാണ്. നിങ്ങൾക്കു മൊബൈൽ ഫോൺ സമ്മാനമായി അടിച്ചതായും 25,000 രൂപയുടെ ഫോണിനു 13,000 രൂപ മാത്രമാണുള്ളതെന്നും ഇതിനു പുറമേ തപാലിൽ അയയ്ക്കുന്ന ചെലവു തുക മാത്രം നൽകിയാൽ മതിയെന്നും പറഞ്ഞാണ് ഉപയോക്താക്കാളെ വലയിലാക്കുന്നത്. ആകർഷകമായി സംസാരിച്ചു വിദ്യാർഥികളെയും യുവാക്കളെയും കെണിയിലാക്കും. ഇതിനായി കുറഞ്ഞതു മൂന്നു തവണയെങ്കിലും വിളിക്കും. ഇടപാട് ഉറപ്പിച്ചു പണം ഡൽഹി കേന്ദ്രമാക്കിയുള്ള അക്കൗണ്ടിലാണു നിക്ഷേപിക്കുന്നത്. ഇതു വ്യാജ അക്കൗണ്ടാണെന്നാണു തട്ടിപ്പിനിരയായവർ പറയുന്നത്. പലർക്കും പല നമ്പരുകളാണു നൽകുന്നത്.
പകുതി വിലയ്ക്കു സ്മാർട് ഫോൺ!
∙ കൂടിയ തുകയ്ക്കു ഫോണിൽ റീചാർജ് ചെയ്യുന്നുവെന്നതിനാൽ നിങ്ങൾക്കു വില കൂടിയ ഫോൺ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു ചിലരോടു പറയും. പകുതി പണം നൽകിയാൽ മൊബൈൽ ഫോൺ നൽകാമെന്നു പറഞ്ഞാണു ചിലർ യുവാക്കളെ വലയിലാക്കുന്നത്. ഇത്തരത്തിൽ നെടുങ്കണ്ടത്തു മാത്രം അഞ്ചിലധികം തട്ടിപ്പുകളാണു നടന്നത്. എന്നാൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. കഴിഞ്ഞദിവസം രാജാക്കാട്ടും സമാനമായ സംഭവം നടന്നു. തട്ടിപ്പിന് ഇരയായ യുവാവ് രാജാക്കാട് പൊലീസിനു പരാതിയും നൽകി.
പലരും പാർസൽ തപാൽ ഓഫിസുകളിലെത്തി വാങ്ങി പൊട്ടിച്ചുകഴിയുമ്പോഴാണു കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. ഓരോരുത്തർക്കും ഡൽഹിയിലെ വിവിധ വിലാസങ്ങളിൽ നിന്നാണു പാർസലുകളെത്തുന്നത്. ഇടപാടു നടന്നശേഷം വിളിക്കുന്ന നമ്പർ സ്വിച്ച് ഓഫ് ആയിരിക്കും. കഴിഞ്ഞ വർഷ ഇതേ തട്ടിപ്പു തൊടുപുഴയിൽ വ്യാപകമായി നടന്നിരുന്നു. ഇതിനു ശേഷം ഇപ്പോൾ ഹൈറേഞ്ച് മേഖലയിലാണു തട്ടിപ്പുസംഘം പിടിമുറുക്കിയിരിക്കുന്നത്. തട്ടിപ്പിന് ഇരയായ എല്ലാവർക്കും ലഭിക്കുന്നത് ഒരേ രീതിയിലുള്ള തകിടുകൾ അടങ്ങിയ പാർസലുകളാണ്.
ജാഗ്രത പാലിക്കണമെന്നു പൊലീസ്
∙ തട്ടിപ്പു സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ് അറിയിച്ചു. ഇത്തരം ഫോൺ വിളികളോടു പ്രതികരിക്കാതിരിക്കുന്നതാണു നല്ലത്. വിളികൾ വന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം.