എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ കോളജ് യൂണിയൻ ചെയർമാനടക്കം നാലു വിദ്യാർഥികളെ കൂടി സസ്പെൻഡ് ചെയ്തു. ഇതോടെ സംഭവവുമായി ബന്ധമില്ലെന്ന എസ് എഫ് ഐ യുടെ വാദം പൊളിഞ്ഞു. സംഭവത്തിലെ അധ്യാപകരുടെ പങ്കിനെ കുറിച്ചുള്ള വകുപ്പുതല അന്വേഷണവും തുടങ്ങി.
ഇക്കഴിഞ്ഞ ജനുവരിയിലാണ് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര ഒരു വിഭാഗം വിദ്യാർഥികൾ കോളജിന് മുന്നിലിട്ട് കത്തിച്ചത്. സംഭവവുമായി എസ് എഫ് ഐ നേതൃത്വത്തിന് ബന്ധമില്ലെന്നായിരുന്നു തുടക്കം മുതൽ സംഘടനയുടെ നിലപാട്. എന്നാൽ കോളജ് യൂണിയൻ ചെയർമാനടക്കമുള്ള എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കസേര കത്തിച്ചതെന്ന് കോളജ് കൗൺസിലിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളജ് യൂണിയൻ ചെയർമാൻ അശ്വിന്ത് പി ദിനേശടക്കം നാലു വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കോളജിലെ ഏഴ് അധ്യാപകർക്കും സംഭവവുമായി ബന്ധമുണ്ടെന്ന കൗൺസിൽ കണ്ടെത്തലിനെ പറ്റി കോളജിയറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വേഷണവും തുടങ്ങി. അതേസമയം സി പി എം അനുകുല അധ്യാപക സംഘടനയുടെ നേതാവാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നതെന്നും ആരോപണ വിധേയരായ എ കെ ജി സി ടി എ നേതാക്കളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ഉള്ള ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനിടെ, കസേര കത്തിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നതായി കോളജ് കൗൺസിൽ അന്വേഷത്തത്തിൽ കണ്ടെത്തിയ അധ്യാപകനെ എ കെ ജി സി ടി എ യുടെ മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി.