കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 38 കിലോ കഞ്ചാവുമായി നാലു മലയാളികൾ തമിഴ്നാട്ടിൽ പിടിയിലായി. തിരുവന്തപുരം, കൊല്ലം, തൃശൂർ സ്വദേശികളാണ് കടമലക്കുണ്ട് പൊലീസിന്റെ പിടിയിലായത്. വാഹനപരിശോധനക്കിടെ എസ് ഐയെ ഇടിച്ചിട്ട് കടന്ന പ്രതികളെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്.
Pkgതിരുവനന്തപുരം വെള്ളറട സ്വദേശികളായ പ്രസാദ്, നിധിൻ, കൊല്ലം സ്വദേശി ഷഹനാസ്, തൃശൂർ പേരാമംഗലം സ്വദേശി അർജുൻ എന്നിവരാണ് പിടിയിലാത്. തേനി ജില്ലയിലെ വരശനാട് വനമേഖലയിലൂടെ വാഹനത്തിൽ കഞ്ചാവ് കടത്തുന്നതായി കടമലക്കുണ്ട് പൊലീസിന് വിവരം ലഭിച്ചു. എസ് ഐ ജനാർദ്ദനൻറെ നേതൃത്വത്തിൽ വാഹന പരിശോധന പുരോഗമിക്കുന്നതിനിടെ വെള്ളിമല വനമേഖലയിൽ നിന്നും രണ്ടു കേരള രജിസ്ട്രേഷൻ കാറുകളെത്തി. ആദ്യത്തെ വാഹനം പരിശോധനയ്ക്കായി നിർത്തി. പ്രസ്സ് സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിലുണ്ടായിരുന്ന ഷഹനാസും, നിധിനും കേരളത്തിലെ പത്ര പ്രവർത്തകരാണെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ രണ്ടാമത്തെ വാഹനം എസ്.ഐയെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞു. പൊലീസ് പിന്തുടർന്നതോടെ മയിലാടും പാറയിൽ കാർ ഉപേക്ഷിച്ച വാഹനത്തിലുണ്ടായിരുന്നവർ കാടിനുള്ളിൽ ഒളിച്ചു.
പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രസാദും അർജുനുമാണ് ഈ കാറിലുണ്ടായിരുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷഹനാസ്, നിധിൻ എന്നിവരെയും അറസ്റ്റ് ചെയ്തു. കാറിന്റെ ഡിക്കിയിൽ നിന്നും 19 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 38 കിലോ കഞ്ചാവ് കണ്ടെത്തി. കാറിടിച്ച് പരുക്കേറ്റ എസ് ഐ ആശുപത്രിയിൽ ചികിത്സയിലാണ്. ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസി. ഇവർക്ക് കഞ്ചാവ് നൽകിയ സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.