ഇടുക്കി രാജകുമാരിയിൽ മ്ലാവിനെ വേട്ടയാടിയ നാലംഗസംഘം വനംവകുപ്പിന്റെ പിടിയിലായി. പുലർച്ചെ വെടിയൊച്ച കേട്ട് നടത്തിയ പരിശോധനയിലാണ് നായാട്ടുസംഘം അറസ്റ്റിലായത്. മ്ലാവിന്റെ ഇറച്ചിയും തോക്കും തിരകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
ചേരിയാർ പുൽപ്പാറയിൽ ബേബി, ബന്ധുവായ ബിനു എബ്രഹാം, ഗോപി, അനീഷ് എന്നിവരാണ് വനംവകുപ്പിന്റെ പിടിയാലായത്. മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ഭാഗമായ വനത്തിൽ നിന്നാണ് പ്രതികൾ മ്ലാവിനെ വേട്ടയാടിയത്. വനത്തോട് ചേർന്ന് കിടക്കുന്നു ഏലതോട്ടത്തിൽ ഒളിച്ചിരുന്നാണ് മ്ലാവിനെ വെടിവെച്ചത്. പുലർച്ചെ രണ്ട് മണിയോടെ വെടിയൊച്ച കേട്ട വിവരം എസ്റ്റേറ്റിലെ ജീവനക്കാരാണ് വനപാലകരെ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതികളെ വനത്തിൽ നിന്ന് പിടികൂടി. വെടിവെച്ച് കൊന്ന് മ്ലാവിന്റെ തൊലിയുരിഞ്ഞ് ഇറച്ചിയാക്കുന്ന തിരക്കിലായിരുന്നു പ്രതികൾ.
ശാന്തൻപാറ,മതികെട്ടാൻചോല സെക്ഷൻ ഫോറസ്റ്റ് ഒാഫീസർമാരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറുപത് കിലോയിലധികം തൂക്കം വരുന്ന മ്ലാവിന് നാല് വയസ് പ്രായം കണകാക്കുന്നു. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്കും തിരകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.