ആർ.എസ്.എസ് നേതാക്കൾ മുപ്പത്തിയെട്ടുദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയുമായി മുൻ ആർ.എസ്.എസ്. പ്രവർത്തകൻ. തിരുവനന്തപുരം കരകുളത്ത് ആർ.എസ്.എസ് മുൻ ഭാരവാഹി എസ്. വിഷ്ണുവാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി നൽകിയത്. പി. ജയരാജനെ ഉത്തരവാദിയാക്കി ആത്മഹത്യാക്കുറിപ്പെഴുതാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു.
ആർ.എസ്.എസ്. നേതാക്കൾ തട്ടിക്കൊണ്ടുപോയി 38 ദിവസം തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചെന്നാണ് കരകുളം കല്ലയം സ്വദേശിയായ 25 കാരൻ വിഷ്ണുവിന്റെ പരാതി. ഫസൽ വധക്കേസിലും ധൻരാജ് വധക്കേസിലും ഉൾപ്പെട്ട പ്രതികളെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് വിഷ്ണു പറയുന്നു.
സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി പി. ജയരാജനെ വിഷ്ണു കണ്ടിരുന്നു. ഇതേത്തുടർന്ന് തന്നെ സി.പി.എം ചാരനെന്ന് മുദ്രകുത്തുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ജയരാജനെ ഉത്തരവാദിയാക്കി ആത്മഹത്യാക്കുറിപ്പ് എഴുതാൻ നിർബന്ധിച്ചെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും നൽകിയ പരാതിയിൽ പറയുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ് വിഷ്ണു.