മാവേലിക്കര സർവീസ് സഹകരണ ബാങ്കിന്‍റെ തഴക്കര ശാഖയില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രാഞ്ച് മാനേജരും ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. സഹകരണ ജോയിന്‍റ് റജിസ്ട്രാറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍.
മാവേലിക്കര താലൂക്ക് സർവീസ് സഹകരണബാങ്കിന്‍റെ തഴക്കര ശാഖയിൽ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സഹകരണ ജോയിന്റ് റജിസ്ട്രാർ കണ്ടെത്തി. എന്നാല്‍ പരിശോധന പൂര്‍ത്തിയായില്ല. ഇന്‍റേണല്‍ ഓഡിറ്റില്‍ ഇരുപത്തിയൊമ്പതുകോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് സഹകരണ വകുപ്പുതന്നെ അന്വേഷണം നടത്തിയത്. ജോയിന്‍റ് റജിസ്ട്രാറുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പതിമൂന്ന് പേരെ പ്രതികളാക്കി മാവേലിക്കര പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ബ്രാഞ്ച് മാനേജര്‍ ജ്യോതി മധു, സെക്രട്ടറി അന്നമ്മ മാത്യു, ജീവനക്കാരായ ബിന്ദു ജി നായർ, കുട്ടി സീമ ശിവൻ എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളായ ഒൻപതു പേര്‍ക്കെതിരെയും കേസുണ്ട്. കോണ്‍ഗ്രസ് ഭരണസമിതി ഉള്‍പ്പെട്ട കേസിനെപ്പറ്റി കെപിസിസി പ്രസിഡന്‍റ് ഡിസിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
സാമ്പത്തിക തട്ടിപ്പ്, ക്രിമിനൽ കുറ്റകൃത്യം, ഐ.ടി ആക്ട് ഉള്‍പ്പെടെ ഒട്ടേറെ വകുപ്പുകൾ ഉള്‍പ്പെടുത്തിയതാണ് എഫ്ഐആര്‍.സാമ്പത്തിക അഴിമതി പുറത്തറിഞ്ഞതിനു പിന്നാലെ ബാങ്ക് പ്രസിഡന്‍റ് കോട്ടപ്പുറം വി. പ്രഭാകരൻപിള്ള രാജിക്കത്ത് കൈമാറിയെങ്കിലും ഡയറക്ടർ ബോർഡ് ഇത് തള്ളി. പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെ ബാങ്കിലെ നിക്ഷേപകര്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ രണ്ടുദിവസവും ഇവര്‍ ബാങ്ക് ഉപരോധിച്ചു.