മറയൂരിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത പ്രദേശങ്ങൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിക്കുന്നു. മഹാശിലാ യുഗത്തിന്റെ അവശേഷിപ്പുകള്‍ എന്ന് കരുതുന്ന മുനിയറകളും ഗുഹാ ചിത്രങ്ങളും നശിച്ചു. പരാതി പറഞ്ഞിട്ടും യാഥൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
മറയൂരിൽ കേരള സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷിത സ്‌മാരകങ്ങളായി പ്രഖ്യാപിച്ച മുനിയറകൾക്കു സമീപമാണ് തുടർച്ചയായി തീ പടരുന്നത്. സർക്കാർ ഹൈസ്‌കൂളിന്റെ പിന്‍വശത്തുള്ള മുരുകന്‍ പാറയിൽ തീപടർന്ന് പുല്‍മേടുകളും മരങ്ങളും കത്തിനശിച്ചു. രണ്ട് മുനിയറകൾ പൂർണമായി തകർന്നതിനു പുറമെ ഗുഹാചിത്രങ്ങൾ കാണാൻ കഴിയാത്ത രീതിയിൽ കരിപടർന്നു. സ്കൂളിന്റെ പരിസരത്തു നിന്നാണ് തീ പടർന്ന് കയറിയത്. സാമൂഹ്യവിരുദ്ധരാണ് തീയിട്ടിതെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസം രണ്ട് മുനിയറകൾ സാമൂഹ്യവിരുദ്ധർ തകർത്തിരുന്നു.
പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് സന്ദർശനം നടത്തി. ആയിരത്തിലേറെ മുനിയറകൾ ഉണ്ടായിരുന്ന പ്രദേശത്ത് ഇനി അവശേഷിക്കുന്നത് 25 എണ്ണം മാത്രമാണ്. 1986ൽ ആർക്കിയോളജിക്കൽ ഡയറക്‌ടറായിരുന്ന ഡോ.പത്മനാഭൻ തമ്പിയാണ് മറയൂരിൽ മുനിയറകൾ കണ്ടെത്തിയത്. ഇതുമാബി ബന്ധപ്പെട്ട് ഇപ്പോളും ഗവേഷണങ്ങൾ നടക്കുകയാണ്. സംരക്ഷിത സ്മാരകങ്ങളായി മുനിയറയെ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇവ സംരക്ഷിച്ചു നിർത്താനുള്ള നടപടികളൊന്നും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല.