പതിനേഴുകാരിയായ മകളെ അച്ഛനും കൂട്ടുകാരായ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നു പീഡിപ്പിക്കുകയാണെന്നു കാണിച്ചു അമ്മയുടെ പരാതി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻപാകെയാണ് അങ്കമാലി തുറവൂർ സ്വദേശിനി പരാതി നൽകിയത്. ഇതേത്തുടർന്നു പെൺകുട്ടിയുടെ സുരക്ഷ അടിയന്തിരമായി ഏറ്റെടുക്കാൻ കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ പി.മോഹനദാസ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി.
കമ്മിഷൻ ആക്ടിങ് ചെയർപഴ്സന്റെ എറണാകുളത്തെ ക്യാംപ് ഓഫിസിലെത്തിയാണു പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. വർഷങ്ങളായി തന്നെ മൃഗീയമായി ഉപദ്രവിക്കുന്ന ഭർത്താവ് മകളെയും ഉപദ്രവിക്കുന്നതായി പരാതിയിൽ പറയുന്നു. ഭർത്താവിൽനിന്നു മകളെ വിട്ടുകിട്ടണമെന്നും അയാൾക്കെതിരെ കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമവും ഉപയോഗിച്ച് പ്രതികൾക്കെതിരെ കേസെടുക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു. മാർച്ച് എട്ടിന് ആലുവ ഗവൺമെന്റ് ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.