പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളുമായി രാജ്യത്തെ പല തുറമുഖങ്ങളിലും കണ്ടെയ്നറുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പരിശോധന ആരംഭിച്ചു. ഈ കണ്ടെയ്നറുകൾ കണ്ടെത്തിയതായി വിവരമില്ല. മുംബൈയിൽ കപ്പലുകൾവഴി വന്ന കണ്ടെയ്നറുകൾ പരിശോധിച്ചു വരികയാണ്. ഡൽഹിയിലെ തുഗ്ലക്കാബാദിലെ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിൽ രാത്രി വൈകിയും പരിശോധന തുടരുന്നു.
ചെന്നൈ തുറമുഖത്തെത്തിയ കണ്ടെയ്നറുകളൊന്നും പുറത്തേക്ക് അയയ്ക്കുന്നില്ല. സ്കാനിങ് സംവിധാനങ്ങളുപയോഗിച്ചു റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇവ അരിച്ചുപെറുക്കുകയാണ്. വെള്ളിയാഴ്ച തുടങ്ങിയ പരിശോധന ഇന്നലെ രാത്രിയിലും തുടർന്നു. ബംഗ്ലദേശ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നു നാലു കണ്ടെയ്നറുകളിലായി കള്ളനോട്ടുകൾ എത്തിയെന്ന വിവരമാണു ലഭിച്ചിട്ടുള്ളത്. ഡൽഹിയിൽനിന്നുൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ ചെന്നൈയിലെത്തിയിട്ടുണ്ട്.
മാർച്ച് ഒന്നിനുശേഷം ചെന്നൈ തുറമുഖത്തെത്തിയ കണ്ടെയ്നറുകളെല്ലാം വിശദപരിശോധനയ്ക്കു വിധേയമാക്കുന്നുണ്ടെന്നാണു സൂചന. തുറമുഖത്തെ ചരക്കുനീക്കം പൂർണമായി തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കുശേഷം കണ്ടെയ്നർ നീക്കം പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ചരക്കുനീക്കം പൂർണമായി നിർത്തിവച്ചുള്ള പരിശോധന വളരെ അപൂർവമായി മാത്രമേ നടത്താറുള്ളൂ.
അടുത്തകാലത്തു ബംഗാളിലെ മാൾഡയിൽനിന്നു ദേശീയ അന്വേഷണ ഏജൻസി രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ പിടികൂടിയിരുന്നു. ഇതു കൈവശമുണ്ടായിരുന്നയാൾ ബംഗ്ലദേശിൽനിന്നു ലഭിച്ചു എന്നാണു പറഞ്ഞത്. ഇതിനുശേഷം പുതിയ കള്ളനോട്ടുകൾ വിതരണം ചെയ്ത പത്തുപേരുടെ സംഘത്തെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു.
ഇതോടെയാണു പുതിയ കറൻസികളുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നതായി വ്യക്തമായത്.
കൊച്ചിയിലെ കണ്ടെയ്നർ: ദുരൂഹത തുടരുന്നു
കൊച്ചിയിൽ ഒരു കണ്ടെയ്നർ നിറയെ കള്ളനോട്ട് എത്തിയെന്ന വാർത്ത പുറത്തെത്തിയതു 2006 ഒക്ടോബറിൽ. രഹസ്യാന്വേഷണ ഏജൻസികൾ ഇതു സംബന്ധിച്ചു നൽകിയ റിപ്പോർട്ടിനെ തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തെത്തിയില്ല. അതുകൊണ്ടുതന്നെ കേസ് പോലും റജിസ്റ്റർ ചെയ്തില്ല. എന്നാൽ, ഇതിനു പിന്നാലെ കേരളത്തിൽ പല ഭാഗത്തുനിന്നും ലക്ഷങ്ങളുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിരുന്നു.