കൊച്ചി∙ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ കുമാർ (പൾസർ സുനി–35) മുൻപും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി വിവരം. 2010 ൽ മറ്റൊരു യുവനടിയെയും ഇയാൾ തട്ടിക്കൊണ്ടുപോയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ, മാനഹാനി ഭയന്ന് നടി സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ വിസമ്മതിച്ചതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. വാഹന മോഷണമടക്കം ഒട്ടേറെ കേസിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരൻ
കഴിഞ്ഞ ദിവസം യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെയും മുഖ്യ സൂത്രധാരൻ പൾസർ സുനിയാണ്. ഒരു മാസം മുൻപാണ് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയാറാക്കിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കുപ്രസിദ്ധ ഗൂണ്ടയും നിരവധി പൊലീസ് കേസുകളിൽ പ്രതികളുമായ വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റിലായത്.
സുനിൽ വിളിച്ചതിനാലാണു പോയതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. സുനിലാണ് തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരനെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പിടിയിലായവരുടെ മൊഴി. ശക്തമായ രാഷ്ട്രീയ സമ്മർദമുള്ളതിനാൽ എത്രയും വേഗം പ്രതികളെ പിടികൂടി മുഖം രക്ഷിക്കാനാണ് സർക്കാരിന്റെയും പൊലീസിന്റെയും ശ്രമം.
മേനകയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം
അതിനിടെ, നടി മേനകയെയും ഇയാൾ ഒരിക്കൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി മേനകയുടെ ഭർത്താവും നിർമാതാവുമായ സുരേഷ്കുമാർ ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. ഒരു പ്രമുഖ നടി ഒപ്പമുണ്ടെന്ന ധാരണയിലായിരുന്നു ഇത്. എന്നാൽ, നടി കൂടെയില്ലെന്നു മനസ്സിലായതോടെ നീക്കം പൊളിഞ്ഞു. തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രങ്ങളും വിഡിയോയും പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയാണ് ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ നിഗമനം.
സിനിമാ പ്രവർത്തകരുടെ പങ്കും അന്വേഷിക്കുന്നു
ഭീഷണിപ്പെടുത്തി അപകീർത്തികരമായ ചിത്രങ്ങൾ പകർത്തി പണം തട്ടിയെടുക്കൽ മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്നു കരുതുന്നു. നടിയോടു വ്യക്തിപരമായി പ്രശ്നമുണ്ടായിരുന്ന ചില സിനിമാ പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. നടിയുടെ വിവാഹം ഉറപ്പിച്ചിരുന്ന സാഹചര്യത്തിലുണ്ടായ അക്രമത്തിനു മറ്റെന്തെങ്കിലും ഗൂഢ ലക്ഷ്യമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റിലെ ആരെയെങ്കിലും സംശയമുണ്ടോ എന്നും വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് കഴിഞ്ഞശേഷം അപരിചിതനായ ഡ്രൈവറുടെ കാറിൽ അസമയത്ത് ഒറ്റയ്ക്കു വിട്ടതിൽ അസ്വാഭാവികതയുണ്ടോ എന്നും പൊലീസ് ആരാഞ്ഞപ്പോൾ ആരെയും സംശയമില്ലെന്നായിരുന്നു നടിയുടെ മൊഴി.
ഇരട്ടപ്പേരു വന്ന വഴി
കേസിലെ മുഖ്യപ്രതിയും നടിയുടെ മുൻ ഡ്രൈവറുമായ സുനിൽ ആഡംബര വാഹനങ്ങളിൽ ഇടയ്ക്കിടെ നാട്ടിലെത്താറുണ്ട്. നാട്ടിലെത്തി അയൽവാസികളോടും സുഹൃത്തുക്കളോടും കമ്പനി കൂടിയ ശേഷം തിരികെ പോയാൽ പിന്നെ വരുന്നതു മാസങ്ങൾക്കു ശേഷമാകും. ബൈക്കുകളിൽ ഇഷ്ടവാഹനം പൾസറായതോടെ ‘പൾസർ സുനി’യെന്ന ഇരട്ടപ്പേരു വീണു. മോഷ്ടിച്ചതും അല്ലാത്തതുമായ ബൈക്കുകളിൽ ഇയാൾ നാട്ടിൽ കറങ്ങാറുണ്ട്. പല തവണ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പഠനകാലം മുതൽ കേസിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടിരുന്നതായും നാട്ടുകാർ ഓർക്കുന്നു.
അച്ഛനും അമ്മയും സഹോദരിയും അടങ്ങിയ സാധാരണ കുടുംബത്തിലെ അംഗമാണ് സുനിൽ. അച്ഛൻ കൂലിപ്പണിയെടുത്താണു കുടുംബം പുലർത്തുന്നത്. കോടനാട് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ താമസിക്കുന്നത്. ഈ സ്റ്റേഷനിൽ 2006ൽ റജിസ്റ്റർ ചെയ്ത ബൈക്ക് മോഷണമാണ് ജന്മനാട്ടിൽ ആകെയുള്ള കേസ്. മറ്റു കേസുകൾ എല്ലാം നാടിനു പുറത്താണ്. കളമശേരി, ഏലൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുള്ളതായി പൊലീസ് പറഞ്ഞു.
നാട്ടിൽ മാന്യൻ, കൊച്ചിയിൽ ഗൂണ്ട
നാടുമായി അധികം ബന്ധമില്ലാത്ത ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടൽ, വാടകയ്ക്കെടുത്ത കാറുകൾ തിരികെ നൽകാതെ കബളിപ്പിക്കൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. പാറമടകളും മണ്ണെടുക്കലുമുള്ള കോടനാട് മേഖലയിൽ ക്രിമിനൽ സംഘങ്ങളുണ്ടെങ്കിലും അവരുമായി സുനിലിനു ബന്ധമില്ല. കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളുമായാണ് അടുപ്പം.