സ്വർണ വ്യാപാരിയെ കൊന്ന് പൊട്ടകിണറ്റിൽ തള്ളിയ സംഭവത്തിൽ മന്ത്രവാദി പിടിയിൽ. അറസ്റ്റൊഴിവാക്കാൻ ദുർമന്ത്രവാദം നടത്തിയ കർണാടക മടിക്കേരി സ്വദേശിയാണ് പിടിയിലായത്. കവർന്ന പണവും സ്വർണവും മന്ത്രവാദിക്ക് നൽകിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ ഇരുപത്തിയാറിനാണ് തളങ്കര സ്വദേശിയായ സ്വർണ വ്യാപാരി മൻസൂർ അലിയെ മഞ്ചേശ്വരം ബയാർപദവിലെ ആളൊഴിഞ്ഞ പ്രദേശത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലക്കടിച്ചു കൊലപ്പടുത്തി കിണറ്റിൽ തള്ളുകയായിരുന്നു. ഒരാഴ്്ച്ചക്കള്ളിൽ തന്നെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. മഞ്ചേശ്വരം കറുവ്വപ്പൊടിയിലെ അബ്ദൂൾ സലാം, ബയാറിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മാരിമുത്തുവെന്ന അഷ്റഫ് എന്നിവരാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ ദുർമന്ത്രവാദം നടത്തിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കർണാടക മടിക്കേരി,അറക്കൽ സ്വദേശി രംഗണ്ണയാണ് പിടിയിലായത്.
മന്ത്രവാദത്തിനായി ഇയാൾക്ക് അബ്ദുള്‍ സലാം അമ്പത്തിരണ്ടായിരം രൂപ നൽകിയിരുന്നുവെന്നാണ് മൊഴി. കൊല്ലപ്പെട്ട മൻസൂർ അലിയിൽ നിന്നും കവർന്ന പണമാണിതെന്നും സലാം പൊലീസിനോട് സമ്മതിച്ചിരുന്നു. പണത്തോടപ്പം മന്ത്രവാദിക്ക് കാഴ്ച്ചവച്ച മൻസൂർ അലിയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. മഞ്ചേശ്വരം , മംഗളുരു കേന്ദ്രീകരിച്ച് മന്ത്രവാദം നടത്തുന്നായാളാണ് പിടിയിലായ രംഗണ്ണ. അതേ സമയം കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന ആരോപണവുമായി മൻസൂർ അലിയുടെ കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്.