സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവാവ് ജീവനൊടുക്കാൻ കാരണം സാമൂഹ്യമാധ്യങ്ങളിലൂടെയുളള തുടര്‍ച്ചയായ അപമാനം. കൊല്ലം അഴീക്കൽ ബീച്ചിലെ സംഭവം അപമാനമുണ്ടാക്കിയെന്ന് മരിച്ച അനീഷിന്റെ അമ്മയും സുഹൃത്തുക്കളും മനോരമ ന്യൂസിനോട് പറഞ്ഞു. ആത്മഹത്യക്കുറിപ്പ് പ്രകാരം പ്രതികൾക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം വൈകിട്ട് സംസ്കരിക്കും.
വാലന്റൈൻ ദിനത്തിൽ അഴീക്കൽ ബീച്ചിൽ നടന്ന സദാചാരഗുണ്ടായിസത്തിന്റെ ഇരയാണ് അട്ടപ്പാടി കാരറ ആനഗദ്ദ പളളത്തുവീട്ടിൽ അനീഷ്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപമുളള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ അനീഷിനെ കാണപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ അഗളി പൊലീസിന് അനീഷിന്റ ആത്മഹത്യകുറിപ്പ് ലഭിച്ചു. ധനേഷും രമേശുമാണ് മരണത്തിന് ഉത്തരവാദികളെന്നാണ് കുറിപ്പിലുളളത്. മർദനത്തിനൊപ്പം യുവതിയോടൊപ്പം ചേർത്ത് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമൊക്കെ അനീഷിന് മാനഹാനിയുണ്ടാക്കി. മകൻ ദുഖത്തിലായിരുന്നുവെന്ന് അനീഷിന്റെ അമ്മ ലതയുടെ വാക്കുകൾ.
കേസിൽ അഞ്ചുപ്രതികൾ അറസ്റ്റിലായതിനുശേഷവും പ്രതികളുടെ സുഹൃത്തുക്കള്‍ ഫെയ്സ്ബുക്കിലൂടെ വീണ്ടും അപമാനിച്ചത് അനീഷ് പൊലീസിനോട് പരാതിപ്പെട്ടിരുന്നു. സംഭവത്തിനുശേഷം അനീഷ് വീടിനു പുറത്തിറങ്ങുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. അഗളി പൊലീസ് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ആത്മഹത്യപ്രേരണകുറ്റത്തിന് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെയും നടപടിയുണ്ടാകും.