സുരക്ഷയൊരുക്കാതെ മെട്രോ സ്റ്റേഷൻ നിർമാണം. ഇടപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിൽ അപകടങ്ങൾ പതിവായതോടെ നാട്ടുകാർ മെട്രോ സ്റ്റേഷൻ നിർമാണം തടസപ്പെടുത്തി. നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് കല്ലും കമ്പിയും വീണ് ഒരാഴ്ചയ്ക്കിടെ രണ്ട് പേർക്കാണ് പരുക്കേറ്റത്.
ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്കൂൾ ജംഗ്ഷനിൽ യാതൊരുവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് മെട്രോ സ്റ്റേഷൻ നിർമാണം. നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്ന് പോകുന്ന സ്ഥലത്ത് സുരക്ഷാബെൽറ്റോ സുരക്ഷാവലയോ ഇല്ല. ഇടപ്പള്ളി സ്കൂളിലേക്കുള്ള വഴിയും ഇതിലേ തന്നെയാണ്.
മൂന്ന് ദിവസം മുൻപ് ഇതുവഴി കടന്ന് പോയ സ്ത്രീയുടെ ദേഹത്തേക്ക് പതിച്ചത് ഇരുമ്പ് കമ്പി. ഇന്നലെ മെട്രോ തൊഴിലാളിയുടെ തലയിലാണ് വലിയ കല്ല് മുകളിൽ നിന്ന് വീണത്. തലപൊട്ടി ബോധം പോയ തൊഴിലാളി സ്വകാര്യ ആശുപത്രിയിലാണ്. ഇതോടെയാണ് യുവമോർച്ചയുടെ നേതൃത്വത്തിൽ നാട്ടുകാർ ഇടപെട്ട് സ്റ്റേഷൻ നിർമാണം നിർത്തിവയ്പ്പിച്ചത്.
ഇതുപോലെ സുരക്ഷയൊരുക്കാതെ നിർമാണം നടക്കുന്ന മറ്റു സ്ഥലങ്ങളിലെ നിർമാണ പ്രവർത്തനവും തടസപ്പെടുത്താൻ തന്നെയാണ് ഇവരുടെ തീരുമാനം