രണ്ടു കോടി രൂപയുടെ ഹാഷിഷ് കടത്തു കേസിലെ പ്രതി പള്ളിത്തോട്ടം ജോസ് പൊലീസിനെ വെട്ടിച്ച് കൊല്ലം കോടതിയിൽ കീഴടങ്ങി. കേരളമാകെ പ്രതിക്കായി തിരച്ചിൽ നടത്തുമ്പോഴാണ് കോടതിപരിസരത്തുണ്ടായിരുന്ന പൊലീസുകാർ പോലും അറിയാതെയായിരുന്നു കീഴടങ്ങൽ.
കള്ളപ്പണക്കാരെ പിടികൂടാൻ പൊലീസ് നടത്തിയ ഓപ്പറേഷൻ ഷൈലോക്കിനിടെയാണ് രണ്ടു കോടി രൂപയുടെ ഹാഷിഷ് പള്ളിത്തോട്ടം സ്വദേശി ജോസിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്.എന്നാൽ പൊലീസിനെ വെട്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. തുടർന്ന് കേരളത്തിലാകെ ജോസിനായി പൊലീസും എക്സൈസും തിരിച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.
ഉച്ചയ്ക്ക് കോടതി പിരിയുന്നതിന് തൊട്ടുമുൻപാണ് എറണാകുളത്ത് നിന്നുള്ള അഭിഭാഷകനൊപ്പം പള്ളിത്തോട്ടം ജോസ് കൊല്ലം കോടതിയിലെത്തിയത്. 23 വരെ ജോസിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തുള്ള ഒരു ബാറുടമയാണ് ജോസിന് കോടതിയിൽ കീഴടങ്ങാൻ എല്ലാ സഹായവും ചെയ്തതെന്നാണ് സൂചന.