സ്ത്രീധന പീഡനത്തിനെതിരെ പരാതിയുമായി വനിതാ കമ്മീഷനിലെത്തിയ യുവതിക്ക് സി ഐയുടെ ഭീഷണി. സി.ഐ സുരേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും യുവതി പരാതി നൽകി. ആരോപണ വിധേയനായ യുവാവിനെ വിദേശത്തേക്ക് കടത്താനും സി.െഎയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി
സ്തീധന പീഡനം സഹിക്കാതായപ്പോഴാണ് ഏക മകളേയും കൂട്ടി ആറ്റിങ്ങൽ ഉരൂപൊയ്ക സ്വദേശിനിയായ യുവതി ഭർതൃ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോന്നത്. വീട്ടിലെത്തിയശേഷവും ഭർത്താവായ സുനിൽരാജിന്റെ ഉപദ്രവം തുടർന്നപ്പോൾ പരാതിയുമായി ആദ്യമെത്തിയത് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ. എന്നാൽ സുനിൽരാജിന്റെ അടുത്ത സുഹൃത്തായ എസ്.ഐ ,വി.എസ്.പ്രശാന്ത് കേസെടുക്കാൻ തയാറായില്ല. അപമാനം തുടർന്നപ്പോൾ ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് യുവതിയുടെ അഛൻ ആത്മഹത്യ ചെയ്തു. ആ കേസും ആറ്റിങ്ങൽ സ്റ്റേഷനിലുണ്ടെങ്കിലും ഉന്നത സ്വാധീനത്താൽ അതും അട്ടിമറിച്ചു.
തുടർന്നാണ് സ്തീകളുടെ അവസാന ആശ്രയമെന്ന് വിശേഷണമുള്ള വനിതാ കമ്മിഷനിലെത്തിയത്. വനിതാദിനത്തിൽ നടന്ന അദാലത്തിൽ പൊലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ആക്ഷേപത്തിന് നടപടിയുണ്ടാകണമെന്ന ആവശ്യവുമായി , മുഖ്യമന്തിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുകയാണ് യുവതി. ഇതിനിടെ ആരോപണവിധേയനായ യുവാവിനെ വിദേശത്തേക്ക് കടത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.