പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസില്‍ പാറശാല താലൂക്കാശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. മൃതദേഹങ്ങളുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചതിനെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. ബുധനാഴ്ച വൈകിട്ടാണ് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത്.
പ്രസവത്തിനിടെ മരിച്ച പാറശാല കുളപ്പുറം സ്വദേശിനി സജിതയുടെ മൃതദേഹവുമായി ഇന്നലെ വൈകീട്ടുമുതൽ നാട്ടുകാർ േദശീയപാത ഉപരോധിക്കുകയായിരുന്നു. മരണത്തിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഉപരോധം. അഞ്ചുമണിക്കൂറിലേറെ നീണ്ട ഉപരോധം ഡി.എം.ഒയും സബ് കല്കടറും ആശുപത്രി സൂപ്രണ്ടും പ്രതിഷേധക്കാരുമായി നടത്തിയ മാരത്തൺ ചർച്ചയെ തുടർന്ന് ഇന്ന് പുലർച്ചെ അവസാനിപ്പിച്ചു. ആരോപണ വിധേയായ ഡോക്ടർ നിത്യ രാജേഷിനെ സസ്പെൻഡ് ചെയ്യാമെന്ന് ഡി.എം.ഒ ഉറപ്പ് നൽകി. മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും ഉറപ്പു നൽകി.
ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ അയ്യായിരം രൂപ കൈക്കൂലി ചോദിച്ചെന്നും ചികിൽസ വൈകിച്ചെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി. യുവതിയുടെയും കുഞ്ഞിന്രെയും മരണത്തെ തുടർന്ന് വിവിധ സംഘടനകൾ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചുകളിൽ നേരിയ സംഘർഷമുണ്ടായിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പാറശാല പൊലീസിന് പരാതി നൽകിയിട്ടുണ്ട്.