കോഴിക്കോട് താമരശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലിൻസിന്റെ പിടിയിലായി. താമരശേരി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ.പി.അബ്ദുൾ റഷീദാണ് പിടിയിലായത്.
പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടായിരം രൂപയാണ് ഡോക്ടർ കെ.പി.അബ്ദുൾ റഷീദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. താമരശേരി സ്വദേശിയോടാണ് പണം ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. ഇക്കാര്യം, കോഴിക്കോട്ടെ വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്നു രാവിലെ ഏഴരയോടെ വിജിലൻസിന്റെ അകമ്പടിയിൽ പരാതിക്കാരൻ പണവുമായി ഡോക്ടറുടെ വീട്ടിൽ എത്തി. രണ്ടായിരത്തിന്റെ നോട്ട് നൽകിയ ഉടനെ, വിജിലൻസ് ഉദ്യോഗസ്ഥർ വീടിനുള്ളിൽ കയറി ഡോക്ടറെ അറസ്റ്റ് ചെയ്തു.
വീടിനുള്ളിൽ ലാബും മെഡിക്കൽ ഷോപ്പും സ്കാനിങ് സെന്ററും പ്രവർത്തിച്ചിരുന്നു. രാവിലെ എത്തിയ മറ്റു മൂന്നു രോഗികളുടെ പക്കൽനിന്നും രണ്ടായിരം രൂപ വീതം കൈക്കൂലിയായി ഡോക്ടർ വാങ്ങിയിരുന്നു. മൂന്നു വർഷം മുമ്പ് ഇതേഡോക്ടറുടെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പരാതിയിലായിരുന്നു അന്ന് പരിശോധന. പക്ഷേ, തുടർ നപടിയുണ്ടായില്ല.