പൊലീസ് മർദനത്തില്‍ ദളിത് യുവാവിന്റെ കേൾവി തകരാറിലായി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് എറണാകുളം സൗത്ത് പൊലീസ് ലോക്കപ്പിലിട്ട യുവാക്കളിൽ ഒരാൾക്കാണ് ചെവികൾക്ക് സാരമായ തകരാറുണ്ടെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ എസ്ഐ, എ.സി.വിപിന്‍ പലവട്ടം കരണത്തടിച്ചതായി യുവാക്കള്‍ പരാതിപ്പെട്ടിരുന്നു. എറണാകുളം ജനറൽ ആശൂപത്രിയിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് മനോരമ ന്യൂസ് പുറത്തുവിടുന്നു.
ശനിയാഴ്ച രാത്രിയാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്നും പൊലീസിന്റെ ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ച് മൂന്ന് യുവാക്കളെ എസ്ഐയും സംഘവും പിടികൂടിയത്. വൈദ്യപരിശോധനക്ക് പകരം ഇവരെ സ്റ്റേഷനിലെത്തിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിൽ അടക്കുകയായിരുന്നു. ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടതോടെ പൊലിസിനെതിരെ വൻ പ്രതിഷേധം ഉയർന്നു. ഇതോടെ പൊലീസ് ജാമ്യത്തിൽ വിട്ട യുവാക്കൾ ചികിൽസ തേടിയതോടെയാണ് മർദനത്തിന്റെ തെളിവുകൾ പുറത്തുവരുന്നത്. ഇരുചെവികളുടെയും കേൾവിശക്തിക്ക് തകരാറ് സംഭവിച്ചിരിക്കുന്നു. ഇടത് ചെവിയ്ക്ക് സാരമായ തകരാറുണ്ടെന്നും എറണാകുളം ജനറൽ ആശൂപത്രിയിൽ നിന്നുള്ള ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. എസ്ഐ പലവട്ടം കരണത്ത് അടിച്ചതായി യുവാക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു.
രാത്രി കാർ പരിശോധിക്കാനെത്തിയ എസ്ഐയോട് പൂർണമായി സഹകരിച്ചു. കാറോടിച്ച ഉപേന്ദ്രജിത് മദ്യപിച്ചിട്ടില്ലെന്ന് എസ്ഐക്ക് ബോധ്യപ്പെട്ടതാണ്. ഇത് പൊലീസ് രേഖപ്പെടുത്തിയതുമാണ്. എന്നിട്ടും പ്രകോപനമൊന്നും ഇല്ലാതെയാണ് മർദിച്ചത്. പൊലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന ആക്ഷേപം ഇവർ വിശദീകരിക്കുന്നത് ഇങ്ങനെ.
പട്ടികജാതി, പട്ടികവർഗ കമ്മിഷന് പരാതി നൽകിക്കഴിഞ്ഞു. ദളിത്, മനുഷ്യാവകാശ സംഘടനകളും നിയമസഹായം വാഗ്ദാനം ചെയ്ത് ഇവരെ സമീപിച്ചിട്ടുണ്ട്. അതേസമയം കൊച്ചി നഗരത്തിൽ തന്നെ മറ്റൊരു ഓഫീസിലേക്ക് മാറ്റിയെന്നത് ഒഴിച്ചാൽ എസ്ഐക്കെതിരെ കാര്യമായൊരു നടപടിയും ഉണ്ടായിട്ടില്ല. വിഷയത്തിൽ ആകെ ഇടപെട്ടത് സിറ്റി പൊലീസ് കമ്മിഷണറായതിനാൽ അദ്ദേഹത്തിന്റെ അധികാരപരിധിക്കുള്ളിൽ മാത്രമേ മാറ്റാനാകൂ എന്നതാണ് വിശദീകരണം.