14 വർഷത്തിനിടെ നൂറോളം പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുപ്പത്തിയെട്ടുകാരൻ. അഞ്ചു കുട്ടികളുടെ പിതാവായ സുനിൽ റസ്തോഗിയെന്ന തയ്യൽക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഡിസംബറിൽ ചെറിയ കുട്ടികൾക്കെതിരെ നടന്ന മാനഭംഗങ്ങളിലെ അന്വേഷണമാണ് റസ്തോഗിയിലെത്തിച്ചത്.
ഡൽഹിക്കകത്തും പുറത്തുമായി യാത്രകൾ നടത്തിയിട്ടുള്ള റസ്തോഗി, മാതാപിതാക്കൾ വസ്ത്രങ്ങൾ തന്നു വിട്ടിട്ടുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞ്, കുട്ടികളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ഇത്രയധികം പീഡനങ്ങൾ നടത്തിയിട്ടും ഇയാൾ ഇത്രകാലം പിടിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന അത്ഭുതത്തിലാണ് പൊലീസ്. 2006ൽ ആറുമാസത്തോളം ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട് റസ്തോഗി.
ഏഴിനും പത്തിനുമിടയ്ക്കു പ്രായമുള്ള കുട്ടികളെയാണു റസ്തോഗി പീഡനത്തിനിരയാക്കാറുള്ളായിരുന്നതെന്നു പൊലീസ് ഉദ്യോഗസ്ഥൻ ഓംവിർ സിങ് പറഞ്ഞു. സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്ന കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. മാതാപിതാക്കൾ പറഞ്ഞിട്ടെന്നു തെറ്റിദ്ധരിപ്പിച്ചു കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു റസ്തോഗിയെന്നും പൊലീസ് പറഞ്ഞു.
മൂന്നു പെൺകുട്ടികളും രണ്ടു ആൺകുട്ടികളുമാണു റസ്തോഗിക്കുള്ളത്. ഇയാളുടെ പെൺമക്കൾ പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന് അറിയാൻ കൗൺസിലിങ്ങിനടക്കം അവരെ വിധേയരാക്കുന്നതിനുള്ള തയാറെടുപ്പിലാണു പൊലീസ്. 2004ൽ അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാളെ നാട്ടുകാർ മർദിച്ചിരുന്നു.