തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ സദാചാരഗുണ്ടകൾ ചമഞ്ഞ് എസ്എഫ്െഎ പ്രവർത്തകർ യുവാവിനെ മർദിച്ച കേസിന്റെ അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷവും പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് കന്റോൺമെന്റ് പൊലീസിന്റെ വിശദീകരണം. എസ്എഫ്െഎ യൂണിറ്റ് സെക്രട്ടറിയടക്കം 13 പേരാണ് കേസിലെ പ്രതികൾ.
കഴിഞ്ഞ ഒൻപതാം തീയതിയാണ് യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നാടകോത്സവം കാണാനെത്തിയ തൃശൂർ സ്വദേശി ജിജീഷിനെ എസ്എഫ്െഎ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. പെൺകുട്ടികൾക്കൊപ്പം ഇരുന്നതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു മർദ്ദനം.തടയാൻ ശ്രമിച്ച വിദ്യാർഥിനികളെ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. സംഭവ ദിവസം തന്നെ ജിജീഷും സുഹൃത്തുക്കളും കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പൊലീസിന് കോളജ് അധികൃതരുടെ നിസഹകരണം മൂലം പ്രതികളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ആദ്യം ലഭ്യമായിരുന്നില്ല.എന്നാൽ സംഭവം വിവാദമായതോടെ പ്രതികളായ പതിമൂന്ന് വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങളും അധികൃതർ പൊലീസിന് കൈമാറി.
എസ്എഫ്െഎ യൂണിറ്റ് സെക്രട്ടറി അടക്കമുള്ള മുഴുവൻ പ്രതികളുടെയും വീടുകളിൽ പലതവണ അന്വേഷിച്ചെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ വാദം. അതേസമയം കേസ് ഒതുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന ആക്ഷേപവുമായി മറ്റ് വിദ്യാർഥി സംഘടനകൾ രംഗതെത്തിയിട്ടുണ്ട്.