കള്ളക്കേസിൽ കുടുക്കി ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കൊച്ചി പനങ്ങാട് മുൻ എസ്ഐയ്ക്കെതിരെ കേസ്. മരട് സ്വദേശി കെ കെ നസീറിന്റെ പരാതിയിലാണ് എഫ്ഐആർ. എസ്ഐ പ്രജീഷ് ശശിയും സിപിഒ: അനിൽകുമാറും രണ്ടു പൊലീസുകാരും പ്രതികളാണ്.
എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മർദനമേറ്റയാളും കുടുംബവും അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിനു മുന്നിൽ സമരത്തിലാണ്. എസ്ഐയ്ക്കും മൂന്നുപൊലീസുകാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. അതേസമയം ആരോപണവിധേയനായ എസ്ഐ പ്രജീഷ് ശശിയെ നഗരത്തിലെ പുതിയ സ്പെഷൽ ബ്രാഞ്ച് എസ്ഐയായി നിയമിക്കുകയും ചെയ്തു.
മരട് മാർക്കറ്റിൽ നടന്ന മോഷണത്തിൽ പങ്കുണ്ടെന്നാരോപിച്ച് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച ഓട്ടോറിക്ഷാ ഡ്രൈവർ നസീർ ഇപ്പോഴും അവശനാണ്. മർദനത്തിൽ സാരമായി പരുക്കേറ്റ നസീർ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചി ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സംശയത്തിൻറെ പേരിൽ കസ്റ്റഡിയിലെടുത്ത് മർദിച്ച എസ്ഐ പ്രജീഷ് ശശിക്കും മൂന്നുപൊലീസുകാർക്കുമെതിരെ കേസെടുക്കണമെന്ന പരാതി ഒരുമാസമായിട്ടും പരിഗണിച്ചിട്ടില്ല. ഇതിനെതിരെയാണ് നസീറും കുടുംബവും തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നത്.