തമിഴ്നാട്ടിൽ നിന്ന് കെഎസ്ആർടിസി ബസിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിലെ പ്രതികൾ ഒരു മാസത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട സ്വദേശികളായ അഞ്ച് യുവാക്കളെയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. കുമളി ടൗണിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
പത്തനംതിട്ട സ്വദേശികളായ സിനു കുരുവിള, ജോയൽ എബ്രഹാം, ജോബിൻ ജോസഫ്, അരുൺ ബാബു, ഹാപ്പി കുര്യൻ എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം. കുമളി ചെക്പോസ്റ്റിലെ പരിശോധനയ്ക്കിടെ മധുര തിരുവല്ല കെഎസ്ആര്‌ടിസി ബസിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 25000 സാധാരണ ഡിറ്റനേറ്ററുകളും 3000 ഇലക്ട്രിക് ഡിറ്റനേറ്ററുകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. കമ്പത്ത് നിന്ന് പീരുമേട്ടിലേയ്ക്ക് ടിക്കറ്റെടുത്ത 3 യുവാക്കളുടെ പക്കലാണ് ബാഗ് ഉണ്ടായിരുന്നതെന്ന് ബസ് ജീവനക്കാർ മൊഴി നൽകി. പരിശോധനയ്ക്് ബസ് നിർത്തിയതോടെ മൂന്നു പേരും
രക്ഷപ്പെട്ടു. തുടർന്ന് ടൗണിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിൽ നിന്ന് മൂന്ന് പേരുടെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
പത്തനംതിട്ടയിൽ വിവിധ സ്ഥാപനങ്ങൾ നടത്തുന്നവരാണ് പിടിയിലായ പ്രതികൾ. കാഡ്പാടി സ്വദേശി ലോകനാഥനാണ് യുവാക്കൾക്ക് സ്ഫോടകവസ്തുക്കൾ നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലുള്ളയാളാണ് ലോകനാഥൻ. എന്തിനാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് പ്രതികൾ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.