വാളയാറിൽ സഹോദരിമാര്‍ മരിച്ച കേസിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. മൂത്തകുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം അന്വേഷണം നടന്നില്ല. മക്കളെ കൊലപ്പെടുത്തിയത് ആകാമെന്ന് കുട്ടികളുടെ അമ്മ മനോരമ ന്യൂസിനോടു പറഞ്ഞു. കസ്റ്റഡിയിലുളള ചില പ്രതികളുടെ അറസ്റ്റ് വൈകിട്ടുണ്ടാകും.
ജനുവരി പതിമൂന്നിന് മൂത്തകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടതിനാൽ അസ്വാഭാവിക മരണത്തിന് വാളയാർ പൊലീസ് കേസെടുത്തതല്ലാതെ പിന്നീടൊന്നുമുണ്ടായില്ല. ലൈംഗീകചൂഷണത്തിനിരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് അവഗണിച്ചു. മരണദിവസം വീട്ടിൽ നിന്ന് രണ്ടുപേർ മുഖം മറച്ച് പുറത്തുപോയെന്ന ഇളയ കുട്ടിയുടെ മൊഴിയും പൊലീസ് കാര്യമായെടുത്തില്ല. ഇതാണ് പൊലീസ് അന്വേഷണത്തിലെ വീഴ്ച. മൂത്തകുട്ടിയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ രണ്ടാമത്ത കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു.
കുട്ടികൾ ക്രൂരമായരീതിയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പലരും പല സാഹചര്യങ്ങളിൽ നിരവധി തവണ രണ്ടുകുട്ടികളെയും പീഡനത്തിനിരയാക്കി. കുട്ടികളുടെ അമ്മയുടെ ബന്ധുവായ യുവാവ് ഉൾപ്പെടെ കല്ലൻകാട് സ്വദേശികളായ മൂന്നു പേരും പ്രദേശത്തു താമസിക്കുന്ന ചേർത്തല സ്വദേശിയുമാണു കസ്റ്റഡിയിലുള്ളത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടിയുണ്ടാകും.