കോഴിക്കോട് തിരുവണ്ണൂരിലെ പെട്രോൾ പമ്പിൽ നാലുവർഷം മുമ്പ് ബസ് ക്ലീനർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം അപകട മരണമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പമ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് പുറകോട്ടെടുത്തപ്പോഴായിരുന്നു അപകടം. മറ്റൊരു ബസിലെ ക്ലീനറെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
2013 മാർച്ച് 21നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം ചോലക്കുണ്ട് സ്വദേശി ഹുസൈനെയാണ് പെട്രോൾ പമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന്, മുപ്പത്തിയാറു വയസായിരുന്നു. ബസിന്റെ ക്ലീനറായ ഹുസൈൻ പെട്രോൾ പമ്പിൽ നിലത്തു പായ വിരിച്ച് ഉറങ്ങുകയായിരുന്നു. ഈ സമയം, ഒരു ബസ് പുറകോട്ടെടുത്തപ്പോൾ തല ടയറിനടിയിൽ കുടുങ്ങി. മൂക്കിൽനിന്ന് രക്തമൊഴുകിയ നിലയിലായിരുന്നു മൃതദേഹം. സ്വാഭാവിക മരണമാണെന്ന് ആദ്യം പൊലീസ് കരുതി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഇതൊരു അപകടമരണമാണെന്ന സാധ്യത പറഞ്ഞു.
ടയറിനടിയിൽ തല കുടുങ്ങിയതാണെന്ന സൂചന ഡോക്ടർ പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം വഴിമുട്ടി. ഹുസൈന്റെ വീട്ടുകാരുടെ പരാതിപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. സംഭവ ദിവസം പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസ് ജീവനക്കാരെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. അങ്ങനെയാണ്, സംഭവത്തിന്റെ യഥാർഥ ചിത്രം തെളിഞ്ഞത്. അന്ന്, ബസ് ഓടിച്ച ക്ലീനർ തൃശൂർ ആലത്തൂർ സ്വദേശി മുരളീധരനെ അറസ്റ്റ് ചെയ്തു.
അപകടത്തിനിടയാക്കിയ ബസ് പലതവണ മറിച്ചുവിറ്റിരുന്നു. ഈ ബസ് കണ്ടെത്തി ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും.