താമരശേരി സ്വദേശി അബ്ദുൾ കരീമിന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം വീണ്ടും മൈസൂർ കനാലിൽ തിരച്ചിൽ നടത്തി. കനാലിൽനിന്ന് കിട്ടിയ എല്ലിൻ കഷണങ്ങൾ പരിശോധനയ്ക്കായി ഫൊറൻസിക് വിഭാഗത്തിലേക്ക് അയച്ചെങ്കിലും ക്രൈംബ്രാഞ്ചിന് വലിയ പ്രതീക്ഷയില്ല.
മൃതദേഹം കണ്ടെത്താൻ കഴിയാതെ കൊലക്കേസ് വഴിമുട്ടിയ ദൃശ്യം സിനിമയിലെ ഈ സാഹചര്യത്തിന് സമാനമാണ് കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ അവസ്ഥ. താമരശേരിയിൽ ഭാര്യയും മക്കളും ചേർന്ന് കൊലപ്പെടുത്തിയ അബ്ദുൾ കരീമിന്റെ മൃതദേഹം കണ്ടെത്താൻ ക്രൈംബ്രാഞ്ച് തിരച്ചിൽ തുടങ്ങിയിട്ട് രണ്ടു വർഷമായി. സ്വത്തു തട്ടിയെടുക്കാനായിരുന്നു കൊല. കുവൈത്തില്‍ വ്യവസായിയായിരുന്ന കരീം ശ്രീലങ്കന്‍ യുവതിയെ വിവാഹം കഴിച്ചതോടെ 20 കോടിയുടെ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭാര്യയും മക്കളും സംശയിച്ചു. 2013 സെപ്തംബർ 28ന് രാത്രിയായിരുന്നു കൊല. ക്ലോറോഫോം മണപ്പിച്ച് ബോധംകെടുത്തി തലയിണക്കൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നു.
മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി മൈസൂരിലേക്ക് കൊണ്ടുപോയി കനാലിൽ തള്ളിയെന്നായിരുന്നു പ്രതികളുടെ മൊഴി. ഭാര്യ മൈമുന, മക്കളായ മിഥിൽരാജ്, ഫിർദൗസ് എന്നിവരായിരുന്നു പ്രതികൾ. മൈസൂർ കനാലിൽനിന്ന് കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങൾ കരീമിന്റേതല്ലെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇരുന്നൂറോളം കിലോമീറ്ററുള്ള കനാലിന്റെ ആദ്യത്തെ 60 കിലോമീറ്ററാണ് രണ്ടു വർഷം മുമ്പ് തിരഞ്ഞത്. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് സംഘം ബാക്കിയുള്ള ഭാഗവും തിരഞ്ഞു. മൃതദേഹ അവശിഷ്ടങ്ങൾ എന്നു കരുതുന്ന ഒട്ടേറെ എല്ലിൻ കഷണങ്ങൾ കണ്ടുക്കിട്ടി. ഇതിൽ ഏതെങ്കിലും കരീമിന്റേതാണോയെന്ന് പരിശോധിക്കുകയാണ് ഇനിയുള്ള കടമ്പ.
പ്രതികൾ പറയുന്ന മൊഴി കളവാണെന്ന സംശയത്തിൽ കരീമിന്റെ വീടു മുഴുവൻ കുഴിയെടുത്തിട്ടും ഫലമുണ്ടായില്ല. പ്രതികൾ സിനിമാ സ്റ്റൈലിൽ മൃതദേഹം മറ്റെവിടെയെങ്കിലും ഒളിപ്പിച്ചിരിക്കാമെന്ന നിഗമനവും ക്രൈംബ്രാഞ്ചിനുണ്ട്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ പ്രതികൾക്ക് ജാമ്യവും കിട്ടി