കോഴിക്കോട് വടകര വള്ളിക്കാട് സി.പി.എം പ്രവർത്തകർ പൊലീസിനെ ആക്രമിച്ചു. പൊലീസ് ജീപ്പിന്റെ ചില്ല് തകർന്നു. രാത്രി ഏഴരയോടെയായിരുന്നു അക്രമം.
വടകര വള്ളിക്കാട് സി.പി.എമ്മിന്റെ ബോർഡുകൾ എടുത്തു മാറ്റിയ പൊലീസ് നടപടിയാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ആർ.എം.പി, സി.പി.എം. പ്രവർത്തകർ ബോർഡുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ സംഘർഷം ഒഴിവാക്കാൻ എല്ലാ പാർട്ടിക്കാരുടെ ബോർഡുകളും വടകര പൊലീസ് എടുത്തുമാറ്റി. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
ജീപ്പിന്റെ മുൻവശത്തെ ചില്ല് വടിക്കൊണ്ട് അടിച്ചാണ് തകർത്തത്. കണ്ടാലറിയാവുന്ന നാൽപതു പേർക്കെതിരെ കേസെടുത്തു. ജീപ്പ് വടകര സ്റ്റേഷനിലേക്ക് മാറ്റി. സ്വന്തം പാർട്ടി ഭരിക്കുമ്പോൾ സ്വന്തം അണികൾതന്നെ പൊലീസിനെ ആക്രമിച്ചത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.