നടൻ ബാബുരാജിനെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ അയൽക്കാരായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി തറമുട്ടം മാത്യു ഭാര്യ ലിസി എന്നിവരാണ് അറസ്റ്റിലായത്. ബാബുരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനാണ് കേസെടുത്തത്. ചൊവ്വാഴ്ചയാണ് ഇരുട്ടുകാനത്തെ റിസോർട്ടിലെ കുളം വൃത്തിയാക്കുന്നതിനിടെ നടൻ ബാബുരാജിന് വെട്ടേറ്റത്. ഇടതു നെഞ്ചിലും കൈയ്ക്കും പുറത്തും മുറിവേറ്റ ബാബുരാജ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നടന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്യുവിനെതിരെ വധശ്രമത്തിനും ലിസിക്കെതിരെ പ്രേരണക്കൂറ്റം ചുമത്തിയാണ് കേസെടുത്തത്. 2012ൽ മാത്യുവിന്റെ അഞ്ച് സെന്റ് സ്ഥലം ബാബുരാജ് വാങ്ങി കുളം നിർമിച്ചിരുന്നു. ഇതിനിടെ വസ്തുവിന്റെ വിൽപന സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. സ്ഥലത്തിന്റെ തുക പൂർണമായും ബാബുരാജ് നൽകിയല്ലെന്നാണ് മാത്യുവിന്റെ ആരോപണം. ബാബുരാജ് ഇത് നിഷേധിച്ചു.
തർക്കം നിലനിൽക്കുന്നതിനിടെയാണ് ബാബുരാജും റിസോർട്ടിലെ ജീവനക്കാരും ചൊവ്വാഴ്ച കുളം വൃത്തിയാക്കാനെത്തി. ഇതോടെ മാത്യുവും എതിർപ്പുമായെത്തി. വാക്കുതർക്കം രൂക്ഷമായതോടെ വീട്ടിലേക്കുപോയ മാത്യു വാക്കത്തിയുമായെത്തി ബാബുരാജിനെ വെട്ടി. ഈ സമയം മാത്യുവിനൊപ്പം ഭാര്യ ലിസിയും ഉണ്ടായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കാത്തതിനാലാണ് ലിസിയെയും പൊലീസ് കേസിൽ പ്രതിയാക്കിയത്. അടിമാലി കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ റിമാൻഡ് ചെയ്തു.