പാലക്കാട് കൈക്കൂലികേസിൽ പിടിയിലായ ഇടുക്കിയിലെ മൂന്ന് പൊലീസുകാർ വ്യാപക തട്ടിപ്പ് നടത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. കഞ്ചാവ്, ഭൂമാഫിയ സംഘങ്ങളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ പിരിച്ചെടുത്തുവെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൽ പങ്കാളികളായ ജില്ലയിലെ കൂടുതൽ പൊലീസുകാരെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഇടുക്കിയിലെ കുളമാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ നൂർ സമീർ, തൊടുപുഴ സ്്റ്റേഷനിലെ മുജീബ് റഹ്മാൻ, സുനീഷ്കുമാർ എന്നിവരാണ് വ്യാഴാഴ്ച പാലക്കാട് അറസ്റ്റിലായത്.
മുഖ്യമന്ത്രിയുടെ ഗുണ്ടാ വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളെന്ന വ്യാജേന കഞ്ചാവ് മാഫിയയിൽ നിന്ന് പണം കവർന്ന കേസിലായിരുന്നു അറസ്റ്റ്. അബ്കാരി കേസിലെ പ്രതി റിസ്വാനുമായി ചേർന്ന് 96000 രൂപയാണ് സംഘം തട്ടിയെടുത്തത്. സംഭവത്തെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരുടെ കൂടുതൽ തട്ടിപ്പുകൾ പുറത്തായത്. ഇടുക്കി എസ്പിയുടെ കീഴിൽ രൂപീകരിച്ച ലഹരിവിരുദ്ധ സ്ക്വാഡ് ഹൈറേഞ്ച് സ്പൈഡേഴ്സിലെ അംഗങ്ങളാണ് പിടിയിലായ മൂന്ന് പൊലീസുകാരും.
സ്ക്വാഡ് പ്രവർത്തനം തുടങ്ങിയതു മുതൽ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നു. കേസുകൾ ഒതുക്കി തീർക്കാൻ മണൽകടത്ത്, കഞ്ചാവ്, ബ്ലേഡ് മാഫിയ സംഘങ്ങളിൽ നിന്നാണ് പണം കൈപ്പറ്റിയത്. പണം നൽകാൻ വിസമ്മതിക്കുന്നവരെ മനപ്പൂർവം കേസുകളിൽ കുടുക്കി പ്രതികാരം ചെയ്തു. സ്‌ത്രീകൾക്കു വേണ്ടി തൊടുപുഴ മങ്ങാട്ടുകവലയിൽ ഹെൽത്ത് ക്ലബ് തുടങ്ങുനുള്ള തയ്യാറെടുപ്പിലായിരുന്നു പിടിയിലായ മൂന്ന് പൊലീസുകാരും. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയിൽ കഞ്ചാവു കച്ചവടക്കാരുമായി അടുത്ത ബന്ധമുള്ള ഹൈറേഞ്ചിലെ ഒരു എസ്ഐയും ഇന്റലിജൻസ് നിരീക്ഷണത്തിലാണ്. പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയിലെത്തിച്ചു.