കോഴിക്കോട് മാറാട് വിമുക്തഭടൻ ഒരു കുടുംബത്തെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതി നൽകിയിട്ടും മാറാട് പൊലീസ് നടപടിയെടുത്തില്ലെന്നാണ് മറ്റൊരു ആക്ഷേപം.
കോഴിക്കോട് മാറാട് കാട്ടുപറമ്പത്ത് സ്വദേശിയുടെ വീട്ടിൽ പട്ടാപകൽ അക്രമം നടന്നുവെന്നാണ് പരാതി. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നു കുടുംബാംഗങ്ങൾക്കാണ് പരുക്കേറ്റത്. അതേനാട്ടുകാരനായ വിമുക്തഭടൻ ആക്രമിച്ചുവെന്നാണ് ഇവരുടെ പരാതി. വിമുക്തഭടന്റെ പരാതിയിൽ ഭിന്നശേഷിയുള്ള യുവാവിനെ പ്രതിയാക്കി മാറാട് പൊലീസ് കേസെടുത്തിരുന്നു. ഈ യുവാവിനെ ജാമ്യത്തിലെടുത്തതിന്റെ പ്രതീകാരമാണ് അക്രമത്തിന് കാരണം.
ഇതേവിമുക്തഭടൻ തന്നെ ആക്രമിച്ചെന്ന് കാട്ടി മാറാട് സ്വദേശിയായ സുഹ്റയും പൊലീസിന് പരാതി നൽകി. ഭിന്നശേഷിയുള്ള മകനെ കള്ളക്കേസിൽ കുടുക്കിയെന്നും സുഹ്റ പറയുന്നു. വിമുക്തഭടനെതിരെ ആര് പരാതി നൽകിയാലും മാറാട് പൊലീസ് നടപടിയെടുക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.