പാലക്കാട് കരുണ മെഡിക്കൽ കോളജിലെ അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചതായി ഡിജിപിക്ക് പരാതി. ഇന്റേണൽമാർക്കിന്റെ പേരിൽ ശാരീരികവും മാനസീകവുമായ ചൂഷണവും ഭീഷണിയുമാണ് വിദ്യാർഥികൾ നേരിടുന്നത്. ജനജാഗ്രത എന്ന സംഘടനയാണ് വിദ്യാർഥിനികൾക്കുവേണ്ടി പരാതി ഉന്നയിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് കോളജ് അധികൃതരും അറിയിച്ചു.
കരുണ മെഡിക്കൽ കോളജിലെ ഒഫ്താൽമോളജി അധ്യാപകൻ ഡോ.കൈസർ അലിക്കെതിരെയാണ് ഡിജിപിക്ക് പരാതി. ഇന്റേണൽമാർക്കിന്റെ പേരിൽ വിദ്യാർഥിനികൾക്ക് നേരിടേണ്ടിവരുന്ന ശാരീരികവും മാനസീകവുമായ പീഡനം വിവരിക്കുന്നതാണിത്. മൊബൈൽഫോണിൽ മോശം സന്ദേശങ്ങൾ അയക്കുക , താമസസ്ഥലത്തേക്ക് ഭക്ഷണം കൊണ്ടുവരുവാൻ ആവശ്യപ്പെടുക , സ്പർശിക്കുക തുടങ്ങിയവ ഏറെ നാളായി തുടരുകയാണ്. കോഴ്സ് പാസാവില്ലെന്ന് ഭീഷണിപ്പെടുത്തിയും ചൂഷണം തുടരുന്നതായി വിദ്യാർഥിനികൾക്കുവേണ്ടി ജനജാഗ്രത എന്ന സംഘടന നൽകിയ പരാതിയിൽ പറയുന്നു.