സിനിമാ ഷൂട്ടിങ് സെറ്റുകൾ ഗുണ്ടാ സംഘങ്ങളുടെ നിയന്ത്രണത്തിലാണോ? ചില സെറ്റുകളെങ്കിലും ഗുണ്ടകളാണു നിയന്ത്രിക്കുന്നതെന്നാണു പരസ്യമായ രഹസ്യം. ഇതര ഭാഷാ സിനിമാ ചിത്രീകരണ അവസരങ്ങളിലാണ് ഇത്തരം സംഘങ്ങൾ കൂടുതലെത്തുന്നത്. ആവശ്യമായ സൗകര്യങ്ങൾ നൽകാമെന്ന ഉറപ്പിൽ നിർമാതാക്കളുമായി പണം ഉറപ്പിച്ചു കരാറിലേർപ്പെടുന്ന സംഘം പിന്നെ സ്ഥലത്തിന്റെ ചുമതല ഏറ്റെടുക്കും. പ്രദേശവാസികൾക്കു പോലും തലവേദനയാകുന്ന തരത്തിലാകും പെരുമാറ്റം. ഫോർട്ട്കൊച്ചിയിൽ കുറച്ചുനാളുകൾക്കു മുൻപുണ്ടായ സംഭവം ഇതിനു തെളിവേകുന്നു.
ഒരു വീട്ടമ്മയുടെ വഴി തടഞ്ഞു ദിവസങ്ങളായി ഷൂട്ടിങ് നടന്നതോടെ ഇവർ വീട്ടിലെ മ്യൂസിക് സിസ്റ്റത്തിൽ വലിയ ശബ്ദത്തിൽ പാട്ടുവച്ചശേഷം സ്ഥലംവിട്ടതു വലിയ വാർത്തയായിരുന്നു. വീട്ടിലേക്കു പ്രവേശിക്കാൻപോലും സാധിക്കാതായതോടെ അധികൃതർക്കു പരാതി നൽകി. എന്നിട്ടും ഇതേ നിലതുടർന്നതിനാലാണു വീട്ടമ്മയ്ക്കു ‘പാട്ട് പ്രതിഷേധം’ സ്വീകരിക്കേണ്ടി വന്നത്.
സാന്താക്രൂസ് ഹൈസ്കൂളിലെ ഏതാനും വിദ്യാർഥികളെ, സ്കൂൾ വിട്ടു മടങ്ങിയപ്പോൾ ഗേറ്റിൽ തടഞ്ഞതും ഷൂട്ടിങ് മുടങ്ങുമെന്ന കാരണത്താൽ. പൊലീസോ മറ്റ് അധികൃതരോ അല്ല, ഷൂട്ടിങ് സെറ്റുകളിലെ ‘സുരക്ഷ’ കൈകാര്യം ചെയ്യുന്നവരാണ് ഇത്തരം ഇടപെടലുകൾ നടത്തുന്നത്. ഫോർട്ട്കൊച്ചിയിലെ ഇടവഴികളിൽ ഷൂട്ടിങ് സംഘാംഗങ്ങൾ ഗതാഗതം തടസ്സപ്പെടുത്തുന്നതു പതിവായതോടെ റസിഡന്റ് അസോസിയേഷനുകളുടെയും മറ്റും നേതൃത്വത്തിൽ പരാതി നൽകുകയും പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഇതു ഫോർട്ട്കൊച്ചിയിലെ മാത്രം അവസ്ഥയല്ല. പലയിടത്തും ഇതേ പ്രശ്നമുണ്ട്.
ഷൂട്ടിങ് സെറ്റുകളിലെ ഒതുക്കൽജോലിക്കു നല്ല തുക ലഭിക്കുമെന്നതിനാൽ ഗുണ്ടാ സംഘങ്ങളുടെ പുതിയ വരുമാനമാർഗമായി ഇതു മാറുന്നു. ഒപ്പം വമ്പൻമാരുമായി ബന്ധവും. ഷൂട്ടിങ് നടക്കുമ്പോൾ പൊലീസിനെ അറിയിക്കണമെന്നു ചട്ടമുണ്ടെങ്കിലും പലരും ഇതു ചെയ്യാറില്ല. ഗതാഗതം നിയന്ത്രിക്കുന്നതും ഷൂട്ടിങ്ങിനു തടസ്സമുണ്ടാക്കാതെ നോക്കുന്നതുമെല്ലാം പുറത്തു നിന്നുള്ള സംഘാംഗങ്ങൾ. എല്ലാവരും ഗുണ്ടാസംഘങ്ങളെ ഉപയോഗിക്കുന്നില്ലെന്നു പ്രത്യേകം പറയട്ടെ. പൊലീസിനെ അറിയിച്ച് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഷൂട്ടിങ് ക്രമീകരിക്കുന്ന ഒട്ടേറെ പ്രൊഡക്‌ഷൻ യൂണിറ്റുകളുണ്ട്.