ഡല്‍ഹിയിലെ ഉപഹാര്‍ തിയറ്റര്‍ തീപിടിച്ച് അന്‍പത്തിയൊന്‍പത് പേര്‍ മരിച്ച സംഭവത്തില്‍ തിയറ്റര്‍ ഉടമയ്ക്ക് ഒരു വര്‍ഷം തടവുശിക്ഷ. ഡല്‍ഹി സ്വദേശി ഗോപാല്‍ അന്‍സലിനെയാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ശിക്ഷിച്ചത്. പ്രായാധിക്യം കണക്കിലെടുത്ത് കൂട്ടുപ്രതിയും സഹോദരനുമായ സുശീല്‍ അന്‍സലിന് കോടതി തടവുശിക്ഷ വിധിച്ചില്ല.
ഉപഹാര്‍ തിയറ്റല്‍ ഉടമകളായ അന്‍സല്‍ സഹോദരങ്ങള്‍ക്ക് കഠിനശിക്ഷ തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി തീരുമാനം. പ്രായത്തിന്‍റെ അവശത പരിഗണിച്ച് സുശീല്‍ അന്‍സലിന് തടവുശിക്ഷ വിധിക്കാന്‍ കോടതി തയാറായില്ല. സഹോദരന്‍ ഗോപാല്‍ അന്‍സലിന് ഒരു വര്‍ഷം തടവ് വിധിച്ചെങ്കിലും,, ഏഴുമാസം ജയിലില്‍ കിടന്നാല്‍ മതിയാകും. നേരത്തേ ജയിലില്‍ കിടന്ന അഞ്ചുമാസക്കാലം ശിക്ഷാക്കാലമായി പരിഗണിക്കുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ച് വിധിച്ചു.
എന്നാല്‍ , ഇരുവരും മുപ്പത് കോടി രൂപ വീതം പിഴയൊടുക്കണം. ഡല്‍ഹി സര്‍ക്കാര്‍ ഈ പണമുപയോഗിച്ച് ട്രോമാ കെയര്‍ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു. 1997 ജൂണ്‍ പതിമൂന്നിനാണ് ദക്ഷിണ ഡല്‍ഹിയിലെ ഉപഹാര്‍ തിയറ്റര്‍ തീപിടിച്ച് അന്‍പത്തിയൊന്‍പത് പേര്‍ മരിച്ചത്. ബോര്‍ഡര്‍ എന്ന ഹിന്ദിസിനിമ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ സ്ക്രീനിന് തീപിടിക്കുകയായിരുന്നു. നൂറിലേറെ പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ശ്വാസംമുട്ടിയും തിരക്കിനിടയില്‍പ്പെട്ടുമായിരുന്നു മരണങ്ങള്‍ ഏറെയും.
ഇരുപത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലും നീതി ലഭിച്ചില്ലെന്ന വികാരമാണ് മരിച്ചവരുടെ ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്. വിധിപകര്‍പ്പ് ലഭിച്ചശേഷം തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കണമോയെന്ന് തീരുമാനമെടുക്കും.