ആശുപത്രി ആധികൃതരുടെ അശ്രദ്ധകാരണം പ്രസവസമയത്ത് പരസ്പരം മാറിപ്പോയ കുഞ്ഞുങ്ങളെ ആറ് മാസത്തിന് ശേഷം യഥാർത്ഥ മാതാപിതാക്കൾക്ക് തിരികെ ലഭിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയുടെ ഭാഗത്ത് നിന്നാണ് ഗുരുതരമായ അനാസ്ഥയുണ്ടായത്. ശിശുക്ഷേമ സമിതിയുടെ നിർദേശത്തെ തുടർന്ന് നടത്തിയ ഡി.എൻ എ പരിശോധനയിലൂടെയാണ് കുട്ടികളെ മാറിയത് തെളിഞ്ഞത്
മയ്യനാട് സ്വദേശി അനീഷിന്റെ ഭാര്യ റംസിയുടയും ഉമയനല്ലൂർ സ്വദേശി നൗഷാദിന്റെ ഭാര്യ ജസീറയുടെയും പ്രസവം കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ കഴിഞ്ഞ ഒക്ടോബർ 22നാണ് നടന്നത്. റംസിയുടെ ബന്ധുക്കൾ പച്ച ടൗവലാണ് വാങ്ങിക്കൊടുത്തതെങ്കിലും കുഞ്ഞിനെ പൊതിഞ്ഞുനൽകിയത് മഞ്ഞ ടൗവലിലായിരുന്നു. ജസീറയ്ക്ക് നൽകിയ കുഞ്ഞിന്റെ കൈയിൽ റംസി എന്നെഴുതിയ ടാഗും ഉണ്ടായിരുന്നു. ഇതോടെ കുഞ്ഞുങ്ങളെ മാറിയാണ് നൽകിയതെന്ന് സംശയമുണ്ടായി. എന്നാൽ ആശുപത്രി അധികൃതർ പരാതി കേൾക്കാൻ തയാറായില്ലെന്ന് നൗഷാദ് ആരോപിച്ചു. കുഞ്ഞുങ്ങൾ മാറിയോ എന്ന് ചോദിച്ചപ്പോൾ ടവൽ മാറിപോയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
ജസീറയുടെ കുഞ്ഞിനെ.മൂന്ന് മാസത്തിന് ശേഷം പ്രതിരോധ കുത്തിവയ്പിനായി രക്തഗ്രൂപ്പ് പരിശോധിച്ചപ്പോൾ ഒ പോസീറ്റാവാണെന്ന് കണ്ടു. എന്നാൽ ഡിസ്ചാർജ് രേഖകളിൽ എ പോസീറ്റീവുമായിരുന്നു. ഇതോടെ കുട്ടികൾ മാറിയതെന്ന സംശയം ഉറപ്പിച്ചു. വീണ്ടും ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും മോശം പെരുമാറ്റമായിരുന്നു.തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ കുഞ്ഞുങ്ങളെ മാറിപോയെന്ന് വ്യക്തമാവുകയായിരുന്നു.
നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തിക വാഗ്ദാനം നൽകി കുട്ടികൾ പുറത്തുവെച്ചാണ് മാറിയതെന്ന് എഴുതി വാങ്ങിക്കാൻ ശ്രമം നടന്നതായും ആരോപണം ഉണ്ട്.അതേ സമയം ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മെഡിസിറ്റി പ്രതികരിച്ചു.ആരോപണം ഉയർന്നു വന്നപ്പോൾ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി തന്നെ പരാതി നൽകിയിട്ടുണ്ടെന്നും മെഡിസിറ്റി മനേജ്മെൻ് അറിയിച്ചു.