ഇടുക്കിയിൽ പിതാവിന്റെ മർദ്ദനത്തെ തുടർന്ന് മരിച്ച നവജാതശിശുവിന്റെ സഹോദരങ്ങളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. മൈലക്കൊമ്പിലെ മദർ ആനൻഡ് ചൈൽഡ് ഫൗണ്ടേഷനിലാണ് മൂന്ന് സഹോദരങ്ങളെയും പാർപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ പിതാവ് രവിക്കെതിരെ നരഹത്യയ്ക്ക് പുറമെ കുട്ടികളോടു ക്രൂരത കാണിച്ചതിനും കേസെടുക്കും.
പട്ടികവർഗക്ഷേമ വകുപ്പ് അധികൃതരും ചൈൽഡ് ലൈൻ പ്രവർത്തകരുമാണ് മൂന്ന് കുട്ടികളെ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയത്. കുട്ടികളുടെ ബന്ധുക്കളും ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു.
മൂന്നര വയസു മുതൽ എട്ട് വയസുവരെ പ്രായമുള്ള കുട്ടികളാണ് സമിതിയുടെ സംരക്ഷണത്തിലുള്ളത്. 12 വയസ്സുള്ള മൂത്ത ആൺകുട്ടി അധികൃതരെത്തിയപ്പോൾ ആദിവാസിക്കുടിയിൽ നിന്ന് ഓടിരക്ഷപ്പെട്ടു. ഈ കുട്ടിയെ കണ്ടെത്താനും സംരക്ഷണം ഉറപ്പുവരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആറു മാസത്തെ വളർച്ച മാത്രമേ മരിച്ച പെൺകുഞ്ഞിനുണ്ടായിരുന്നുള്ളൂ. ഇതോടൊപ്പം ചികിൽസയും മുലപ്പാലും നിഷേധിച്ചതാണ് മരണകാരണമെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കുട്ടികൾക്കെതിരായ അതിക്രമത്തിനും രവിക്കെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടത്.
അതേസമയം കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നാണ് രവി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുട്ടികളുടെ അമ്മ വിമലയുടെ നില ഗുരുതരമായി തുടരുകയാണ്. മദ്യത്തിന് അടിമയായ രവി കുട്ടികളെയും മർദിച്ചിരുന്നതായി ബന്ധുക്കൾ ശിശുക്ഷേമ സമിതി മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.