നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ പിടികൂടാൻ പൊലീസ് പരിശോധിക്കാൻ ഒരുങ്ങുന്നത് ഏഴുമാസമായി പ്രവർത്തിക്കാത്ത കാമറകൾ. പ്രതികള്‍ രക്ഷപെട്ടതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ബിജെപി വക്താവ് എം.എസ്. കുമാർ ആരോപിച്ചു. കാമറ പരിശോധനയെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണ്. നിരത്തുകളിൽ സ്ഥാപിച്ച കാമറകളിൽ കുറെ എണ്ണം മെട്രോ നിർമാണത്തിനായി അഴിച്ചു മാറ്റിയിരിക്കുകയാണ്.
ഇത് തിരികെ സ്ഥാപിച്ചിട്ടില്ല. ബാക്കി കാമറകൾ പ്രവർത്തന രഹിതമാണ്. സർവീസ് നടത്തേണ്ട കമ്പനിക്ക് പണം നൽകാത്തതിനാൽ അറ്റകുറ്റ പണികൾ നടന്നിട്ടില്ല. നടിക്കെതിരെയുണ്ടായ അതിക്രമം വെറും ഗുണ്ടാ അക്രമമാക്കി ചുരുക്കാനാണ് പൊലീസും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നത്. ഇതിലുള്ള ഉന്നത ഗൂഡാലോചന അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏൽപിക്കണമെന്നും എം.എസ്. കുമാർ ആവശ്യപ്പെട്ടു.