മർദനം സഹിക്കവയ്യാതെ യുവതിയും 11 വയസ്സുള്ള മകനും ആശുപത്രിയിൽ അഭയം തേടിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. പെരിയ അള്ളറണ്ടയിലെ രാഘവനെ (45) തിരെയാണ് പീഡനത്തിനും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബേക്കൽ പൊലീസ് കേസെടുത്ത്. ഒളിവിൽ കഴിയുന്ന രാഘവനെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ ക്രൂരമർദനം സഹിക്കവയ്യാതെ യുവതിയും മകനും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അഭയം തേടിയത്. പിന്നീടവരെ പഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ പെരിയ സിഎച്ച്സി യിലേക്ക് മാറ്റുകയായിരുന്നു.
സംഭവമറിഞ്ഞ് പുല്ലൂർ– പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായർ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഇന്ദിര, പഞ്ചായത്തംഗം ശശിധരൻ തന്നിത്തോട് എന്നിവർ ആശുപത്രിയിലെത്തി. എന്നാൽ സംഭവം നടന്നു രണ്ടു ദിവസമായിട്ടും ജില്ലാ പ്രബേഷണറി ഓഫിസർ ഇവരെ സന്ദർശിക്കാനോ വേണ്ട നടപടികൾ സ്വീകരിക്കാനോ തയാറായിട്ടില്ലെന്ന പരാതിയുമുയർന്നിട്ടുണ്ട്.
പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ കുട്ടി സ്കൂളിലെത്തിയ ചൈൽഡ്‌ലൈൻ പ്രവർത്തകരോട് മുൻപ് അച്ഛന്റെ ക്രൂരതകൾ വിവരിച്ചിരുന്നു. ചൂരൽ കൊണ്ടു ശരീരമാസകലം അടിക്കുകയും കണ്ണിലും രഹസ്യ ഭാഗത്തും മുളക് തേക്കുകയും, ഇതു കൂടാതെ നഖംവെട്ടി ഉപയോഗിച്ച് കൈവിരലിലെ നഖം പറിച്ചെടുക്കുകയും ചെയ്തതായി കുട്ടി പറഞ്ഞു. മാസങ്ങൾക്ക് മുൻപ് നിസ്സാര കാരണത്തിന്റെ പേരിൽ തള്ളിയിട്ടതിനെ തുടർന്നു കുട്ടിയുടെ തല പൊട്ടി ഏഴ് തുന്നലുമുണ്ട്.
2006–ലാണ് പെരിയാട്ടടുക്കം സ്വദേശിയായിരുന്ന രാഘവൻ ഇവരെ വിവാഹം ചെയ്തത്. കുട്ടി ജനിച്ച് 19 ദിവസം മാത്രമായപ്പോൾ രാഘവൻ കുട്ടിയെ അമ്മയുടെ അടുത്തു നിന്നു എടുത്തു കൊണ്ടുപോയിരുന്നു. പിന്നീട് പൊലീസിന്റെ സഹായത്തോടെ കർണാടകയിലെ മോനായി പുത്തൂരിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തെ തുടർന്നു യുവതി മൂന്നു വർഷം സ്വന്തം വീട്ടിൽ തന്നെ താമസിച്ചെങ്കിലും പിന്നീട് പ്രശ്നം പറഞ്ഞു തീർത്ത ശേഷം ഭർത്താവിനൊപ്പം വീണ്ടും പോവുകയായിരുന്നു.