തലശേരിയിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പരിപാടിക്കു സമീപം ബോംബെറിഞ്ഞ കേസില്‍ ആറു ബിെജപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരാളെ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള സംഘപരിവാർ ശ്രമമാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാൽ സംഭവവുമായി ബന്ധമില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ബിജെപി. ബിജെപി ഒാഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഉളിക്കലില്‍ ഹര്‍ത്താല്‍ തുടരുകയാണ്.
നങ്ങാറപ്പീടികയില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചവേദിക്ക് സമീപത്ത് ബോംബ് സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് വിവിധസ്ഥലങ്ങളില്‍ ബിജെപി, ആര്‍എസ്എസ് ഒാഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. തലശ്ശേരിയിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ടാഗോർ വിദ്യാപീഠം സിപിഎം പ്രവർത്തകർ പൂട്ടിച്ചു.ഉളിക്കല്ലിലും നടുവന്നൂരിലും പള്ളൂരിലും ആര്‍എസ് എസ് ഒാഫീസുകള്‍ക്ക് നേരെ ബോംബേറുണ്ടായി. നാദാപുരം ഇരിങ്ങണ്ണൂരിൽ ബിജെപി ഒാഫിസിന് തീയിട്ടു. കോഴിക്കോട്ട് നഗരത്തിലെ ബിജെപിയുടെ ഫ്ലക്സ് ബോർഡുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചു.
നങ്ങാറപ്പീടികയിലെ ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ ഡിവൈഎഫ് ഐ നേതാവ് ശരത്തിനെ തലശേരി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോംബേറ് നിഷേധിച്ച ബിജെപി നേതൃത്വം മനപ്പൂർവം കലാപമുണ്ടാക്കാനുള്ള സിപിഐഎം ശ്രമമാണിതെന്നും ആരോപിച്ചു. എന്നാൽ പ്രകോപനം സൃഷ്ടിച്ച് അക്രമമുണ്ടാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.