കുമളിയിൽ മുടിവെട്ടാതെ സ്കൂളിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്ത സീനിയർ വിദ്യാർഥികൾക്കെതിരെ റാഗിങിന് പൊലീസ് കേസെടുത്തു. അമരാവതി ഗവ ഹയർസെക്കൻഡറി സ്കൂളിലെ നാല് പ്ലസ്ടു വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പ്ലസ്് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കയ്യേറ്റം ചെയ്തത്. മുടിവെട്ടിയിട്ട് സ്കൂളിൽ കയറിയാൽ മതിയെന്ന നിർദേശം ലംഘിച്ചതാണ് സീനിയേഴ്സിനെ പ്രകോപിപ്പിച്ചത്. പ്ലസ് വൺ വിദ്യാർഥിയെ ക്ലാസ് മുറിയിലെത്തിച്ച് സീനിയർ വിദ്യാർഥികൾ മുഖത്തും കഴുത്തിലും ക്രൂരമായി മർദ്ദിച്ചു. പിന്നീട് മൂത്രപ്പുരയിലേക്ക് വലിച്ചിഴച്ചു. പരീക്ഷയ്ക്ക് ശേഷം അധ്യാപകരും വിദ്യാർഥികളിൽ ഭൂരിഭാഗവും മടങ്ങിയതിനു ശേഷമായിരുന്നു സംഭവം. മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർഥിയെ സഹപാഠികളായ ചിലരാണ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. റാഗിങ് നടന്നതായി പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. സ്കൂൾ അധികൃതർക്ക് നൽകിയ പരാതിയും പൊലീസിന് കൈമാറി. അന്വേഷണ വിധേയമായാണ് വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തത്. തുടർനടപടികൾ ചർച്ചചെയ്യാൻ സ്കൂൾ പിടിഎ തിങ്കളാഴ്ച യോഗം ചേരും.