തിരുവനന്തപുരം അരുവിക്കരയിൽ വീടിനോട് ചേർന്ന് ശിലാഫലകം സ്ഥാപിക്കുന്നതിനെ എതിർത്ത വയോധികയെ മർദ്ദിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ രാജീവിനെതിരെയാണ് പൊലീസ് കേസെടുത്തത്. വയോധികയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഞായറാഴ്ചയാണ് കാച്ചാണി അരുവിക്കര റോഡ് നിര്‍മ്മാണത്തിന്റ ഉദ്ഘാടന ശിലാഫലകം സ്ഥാപിക്കാൻ രാജീവ് തൊഴിലാളികളെയും കൂട്ടിയെത്തിയത്. വീടിനോട് ചേർന്ന് ശിലാഫലകം സ്ഥാപിക്കുന്നതിനെ രാജീവിന്റെ മാതൃസഹോദരി കൂടിയായ കൃഷ്ണമ്മ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതനായ രാജീവ് കൃഷ്ണമ്മയെ വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു
ശിലാഫലകം സ്ഥാപിക്കുന്നതിനെ എതിർത്ത വയോധികയെ റോഡിലൂടെ വലിച്ചിഴച്ച് വീട്ടുവളപ്പിൽ പൂട്ടിയിടുന്ന ദൃശ്യങ്ങൾ വഴിയാത്രക്കാരൻ മൊബൈലിൽ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയില്ലെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അരുവിക്കര പൊലീസ് കേസ് റജിസ്റ്റ്‍ ചെയ്തു. അതേസമയം വീട്ടമ്മയോട് മോശമായി പെരുമാറിയ രാജീവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അരുവിക്കര എംഎൽഎ കെ എസ് ശബരീനാഥൻ അറിയിച്ചു.