കാറുകളും വിലയേറിയ ബൈക്കുകളും മോഷ്ടിച്ച് വിൽപന നടത്തുന്ന രണ്ടു പേർ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. മോഷ്ടിക്കുന്ന വാഹനങ്ങളുടെ എൻജിൻ നമ്പർ മാറ്റി വിൽപന നടത്തുന്ന സംഘത്തിലെ കൂടുതൽ കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചു.
മോഷ്ടിച്ച വിലയേറിയ ബൈക്കുകൾ മറിച്ചു വിൽക്കാനുളള നീക്കത്തിനിടെയാണ് പെരിന്തൽമണ്ണ താഴേക്കോട് അരക്കുപറമ്പ് മുഹമ്മദലി, കോണിക്കൽ മുഹമ്മദ് റിയാസ് എന്നിവർ പിടിയിലായത്. മലപ്പുറത്തും സമീപ ജില്ലകളിലും വിദ്യാർഥികൾക്കിടയിൽ രേഖകളില്ലാത്ത ഒട്ടേറെ മോട്ടോർസൈക്കിളുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. മോഷ്ടിക്കുന്ന വാഹനങ്ങൾ കോയമ്പത്തൂരിലെത്തിച്ച് എൻജിൻ നമ്പറും ഷാസി നമ്പറും മായ്ച്ചു കളഞ്ഞ ശേഷം കുറഞ്ഞ വിലക്ക് വിൽപന നടത്തുകയായിരുന്നു സംഘത്തിന്റെ രീതി.
ഒട്ടേറെ വാഹനമോഷണങ്ങൾക്ക് സംഘത്തിന്റെ അറസ്റ്റോടെ തുമ്പുണ്ടായിട്ടുണ്ട്. മോഷ്ടിക്കുന്നവരെ സഹായിക്കാൻ ഇടനിലക്കാരായി പ്രവർത്തിച്ചവർക്ക് വേണ്ടിയും പൊലീസ് വല വിരിച്ചിട്ടുണ്ട്.