കോഴിക്കോട് നന്‍മണ്ടയിൽ ബാങ്ക് വായ്പയെടുത്ത് നൽകാമെന്ന വാദ്ഗാനത്തിൽ ആധാരം വാങ്ങി തുക അടയ്ക്കാതെ വഞ്ചിച്ചതായി വ്യാപക പരാതി. ചാത്തോത്ത് സ്വദേശി സദാനന്ദനെതിരെയാണ് തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകിയത്.
കാക്കൂർ സ്വദേശികളായ ഈ കുടുംബത്തെപ്പോലെ തന്നെ ആശങ്കയിലാണ് പ്രദേശത്തെ നിരവധി പാവപ്പെട്ട കുടുംബങ്ങൾ. പണത്തിന് അത്യാവശ്യം വന്നപ്പോഴാണ് പലരും നാട്ടുകാരൻ കൂടിയായ സദാനന്ദന്റെ സഹായം സ്വീകരിച്ചത്. നഗരത്തിലെ അറിയപ്പെടുന്ന സഹകരണ ബാങ്കിന്റെ ഏജന്റെന്ന് അവകാശപ്പെട്ടാണ് ആവശ്യക്കാരെ സമീപിച്ചത്. ആധാരം നൽകിയാൽ പെട്ടെന്ന് ലോണെടുത്ത് നൽകാമെന്നും പകുതി തുക ഏജന്റിന് നൽകണമെന്നും നിർദേശിക്കും. നിശ്ചിത കാലാവധി കഴിയുമ്പോൾ ആവശ്യക്കാരൻ എടുത്ത തുക മാത്രം തിരിച്ചടച്ചാൽ മതിയെന്നും ബാക്കി തുകയും പലിശയും ഏജന്റ് തന്നെ അടയ്ക്കുമെന്നുമായിരുന്നു മോഹനവാദ്ഗാനം. ഇതിൽ വിശ്വസിച്ച് ലക്ഷങ്ങള്‍ വായ്പയെടുത്തവർക്കാണ് തുക അടച്ചില്ലെന്ന് കാണിച്ച് ജപ്തിനോട്ടീസ് വന്നത്.
പലവട്ടം എജന്റമായി ബന്ധപ്പെട്ടെങ്കിലും തുക അടയ്ക്കാമെന്ന് പറഞ്ഞൊഴിഞ്ഞു.ഇതെത്തുടർന്നാണ് തട്ടിപ്പിരയായവർ കുടുംബസമേതം ഇയാളുടെ വീടിനുമുന്നിൽ കുത്തിയിരുന്നത്. കോഴിക്കോട് നഗരത്തിലുളള ഓഫീസ് കേന്ദ്രീകരിച്ചാണ് വായ്പയെടുത്തു നൽകുന്ന സംഘം പ്രവർത്തിക്കുന്നത്.ബാലുശേരി പൊലീസിൽ നാട്ടുകാർ പരാതി നൽകി.നന്മണ്ട,കാക്കൂർ ഭാഗങ്ങളിൽനിന്ന് മാത്രം ഒന്നരക്കോടിയോളം തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതി.കൂടുതൽ ആളുകൾ വഞ്ചിതരായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.