ബാല്യത്തിൽ എല്ലാ കുട്ടികളും ചെയ്യുന്നതേ അവനും ചെയ്തുള്ളൂ. ഉറക്കത്തിൽ അറിയാതെ സംഭവിച്ച തെറ്റിന്റെ പേരിൽ സ്വന്തം ജീവൻ തന്നെ ബലികൊടുക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽപ്പോലും ആ അഞ്ചുവയസ്സുകാരൻ ഓർത്തുകാണില്ല. വീടിനടുത്തുള്ള കനാലിൽ നിന്ന് പൊലീസുകാർ ആ അഞ്ചുവയസ്സുകാരന്റെ ശവശരീരം കണ്ടെടുക്കുമ്പോൾ അവന്റെ മൂക്ക് തകർന്ന നിലയിലായിരുന്നു.
കുഞ്ഞിന്റെ ശരീരം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത് മരണം കാർഡിയാക് അറസ്റ്റ് മൂലമാണെന്നായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ നിറയെ മുറിവുകളും ചതവകളുമുണ്ടെന്നും അവർ പ്രത്യേകം പറഞ്ഞു. ഫ്രാൻസിലാണ് സംഭവം. കുഞ്ഞിന്റെ മരണത്തെത്തുടർന്ന് 22 വയസ്സുകാരിയായ അമ്മയും 30 വയസ്സുകാരനായ വളർത്തച്ഛനും പൊലീസ് കസ്റ്റഡിയിലാണ്.
കിടക്ക വൃത്തികേടാക്കുന്നുവെന്നു പറഞ്ഞ് മിക്കവാറും ദിവസങ്ങളിൽ അമ്മയും വളർത്തച്ഛനും ചേർന്ന് കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇവർ മർദ്ദിച്ച ശേഷം കുഞ്ഞിനെ കാണാതായിയെന്നും താമസസ്ഥലത്തു നിന്ന് 200 മീറ്റർമാറി ബോധമറ്റനിലയിൽ കുഞ്ഞിനെ കണ്ടെത്തിയെന്നും ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞു മരിച്ചുവെന്നുമാണ് ഫ്രഞ്ച് പൊലീസ് പറയുന്നത്.
മാതാപിതാക്കളുടെ മർദ്ദനം മൂലമാണ് കുഞ്ഞുമരിച്ചതെന്നും അറസ്റ്റു ചെയ്ത ഇവരെ നിയമനടപടികൾക്ക് വിധേയരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.