തൃശൂർ പാമ്പാടി നെഹ്റൂ കോളജിലെ മുറികളിൽ രക്തക്കറ കണ്ടെത്തി. ജിഷ്ണുവിന് മർദനമേറ്റതിന്റെ തെളിവാണോയെന്ന് സ്ഥിരീകരിക്കാനായി പൊലീസ് ഫൊറൻസിക് പരിശോധനക്കയച്ചു. അതേസമയം ജിഷ്ണുവിന്റെ മരണത്തിൽ ഒന്നാം പ്രതി പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നത് അഞ്ച് ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞു.
പാമ്പാടി നെഹ്റൂ കോളജിൽ ഇടിമുറിയെന്ന് വിദ്യാർഥികൾ വിശേഷിപ്പിക്കുന്ന മുറിയിൽ നിന്നാണ് പ്രധാനമായും രക്തത്തിന്റെ അടയാളം കിട്ടിയത്. ജിഷ്ണു മരിച്ച നിലയിൽ കണ്ട ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും രക്തക്കറ കണ്ടെടുത്തു. പൊലീസിന്റെ സാന്നിധ്യത്തിൽ ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് അടയാളങ്ങൾ കണ്ടത്. നാളെ കോളജ് തുറക്കുന്നതോടെ മുറികളുപയോഗിച്ച് തുടങ്ങിയാൽ പിന്നീടുള്ള തെളിവ് ശേഖരണം അസാധ്യമാകുമെന്നതിനാലാണ് ഇന്ന് അവസാനവട്ട പരിശോധന നടത്താൻ തീരുമാനിച്ചത്.
കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലും രണ്ട് അധ്യാപകരും ചേർന്ന് മർദിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ തെളിവാണ് രക്തക്കറകളെന്നാണ് പൊലീസ് നിഗമനം. ഇതിനായി കണ്ടെടുത്ത രക്തക്കറ ജിഷ്ണുവിന്റേതെന്ന് സ്ഥിരീകരിക്കാൻ ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. അതേസമയം കേസിലെ ഒന്നാം പ്രതിയായ നെഹ്രൂ ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റ് തൽകാലികമായി തടഞ്ഞു.
മുൻകർ ജാമ്യാപേക്ഷയിൽ വരുന്ന ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. കോളജിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാത്ത തനിക്ക് ജിഷ്ണുവിന്റെ മരണവുമായി ബന്ധമില്ലെന്നാണ് കൃഷ്ണദാസിന്റെ വാദം. അതേസമയം കേസിലെ രണ്ടാം പ്രതിയായ പി. ആർ. ഒ സജ്ഞിത് വിശ്വനാഥന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂർ ജില്ലാകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.