തൃശൂർ മുക്കാട്ടുകരയിൽ ക്ഷേത്രോൽസവത്തിനിടെ യുവമോർച്ച പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വിദ്യാർഥിയായ നിർമലാണ് മരിച്ചത്. സി.പി.എം കൗൺസിലറുടെ നേതൃത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് ആരോപിച്ച് ബി.ജെ.പി തൃശൂർ ജില്ലയില്‍ നടത്തുന്ന ഹർത്താൽ ഭാഗികമാണ്.
ഡിഗ്രി വിദ്യാർഥിയും യുവമോർച്ച മുക്കാട്ടുകര മണ്ഡലം കമ്മറ്റി ഭാരവാഹിയുമായ പൊറാടൻ വീട്ടിൽ നിർമലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. വീടിന് സമീപത്തെ കോക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കാവടി ഉത്സവം കാണാനെത്തിയതായിരുന്നു നിർമലും സുഹൃത്തുക്കളും. അതിനിടെ എതാനും പേർ ചേർന്ന് നിർമലിനെ കുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തോമസിനു പരുക്കേറ്റു. തൃശൂർ കോർപ്പറേഷൻ സി.പി.എം കൗൺസിലർ സതീഷ് ചന്ദ്രന്റെ നേതു താത്തിലെ സംഘമാണ് അക്രമിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു.
കുമ്മാട്ടി ആഘോഷവുമായി ബന്ധപ്പെട്ട് നിലനിന്ന പ്രാദേശിക തർക്കമാണ് കാരണമെന്നും ആരോപിക്കുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പുലർച്ചെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇത് ഹർത്താൽ അറിയാതെ സ്വകാര്യ ബസ് പ്രതീക്ഷിച്ചെത്തിയ യാത്രക്കാരെ വലച്ചു. എന്നാൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.