ബെംഗളൂരു രാമനഗരയിൽ ബാലികയെ നരബലിയർപ്പിച്ച കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാഗഡി നിവാസി മുഹമ്മദ് നൂറുല്ലയുടെ മകൾ അയേഷ(10)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നൂറുല്ലയുടെ സഹോദരൻ മുഹമ്മദ് വാസിൽ (42), ദുർമന്ത്രവാദി നസീമ താജ് (33), ഇവരുടെ സഹായി റഷീദുന്നീസ (38) എന്നിവരെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയുമാണു മാഗഡി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് ഒന്നിനു രാത്രി എട്ടുമണിയോടെ വീടിനു സമീപത്തുനിന്നു കാണാതായ അയേഷയുടെ മൃതദേഹം രണ്ടുദിവസത്തിനുശേഷം ചാക്കിൽ പൊതിഞ്ഞനിലയിൽ സമീപത്തെ കനാലിൽനിന്നാണു കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം നാരങ്ങയും പൊട്ടിയ മുട്ടയും മഞ്ഞപ്പൊടിയും തലമുടിച്ചുരുളും കണ്ടതാണു ദുർമന്ത്രവാദം നടത്തി കൊന്നതാണെന്ന സംശയം ബലപ്പെട്ടത്. പൊലീസ് പറയുന്നതിങ്ങനെ: വസീമും നൂറുല്ലയും തമ്മിൽ ഭൂമിതർക്കം നിലനിന്നിരുന്നു. ഇവരുടെ ഇളയസഹോദരനു കഴിഞ്ഞമാസം പക്ഷാഘാതമുണ്ടാവുകയും ശരീരം തളരുകയും ചെയ്തു.
ഇതിനു പരിഹാരം തേടിയാണു ദുർമന്ത്രവാദം നടത്തുന്ന നസീമയെ വാസിൽ സന്ദർശിച്ചത്. പ്രേതബാധമൂലമാണു സഹോദരന്റെ ശരീരം തളർന്നതെന്നും പത്തുവയസ്സുള്ള പെൺകുട്ടിയെ 40 ദിവസത്തിനകം ബലി നൽകിയാൽ അസുഖം ഭേദമാകുമെന്നും ഇവർ വസീലിനെ വിശ്വസിപ്പിച്ചു. മാത്രമല്ല നൂറുല്ലയുമായുള്ള ഭൂമിതർക്കവും തീരും. ഇവരുടെ ഉപദേശം അനുസരിച്ചു വസീമും ആൺകുട്ടിയും ചേർന്നു കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെ ബാലികയെ വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയി.
പെൺകുട്ടിയുടെ കഴുത്തു ഞെരിച്ചശേഷം ദുർമന്ത്രവാദം നടത്തുകയും തുടർന്നു കഴുത്തുമുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നു പ്രതികൾ മൊഴി നൽകി. ഇതിനുശേഷം മൃതദേഹം കനാലിൽ തള്ളി. പിന്നീടു വീട്ടിലെത്തിയ വസീൽ പെൺകുട്ടിയെ തിരയാനും പൊലീസിൽ പരാതി നൽകാനും മറ്റുള്ളവർക്കൊപ്പം ചേർന്നതായും രാമനഗര എസ്പി: രമേഷ് ബാനോത്ത് പറഞ്ഞു. നാടിനെ നടുക്കിയ സംഭവത്തിൽ രോഷാകുലരായ ജനങ്ങൾ വസീലിന്റെ വീടിനു നേരെ ആക്രമണം നടത്തി.
വീട്ടുപകരണങ്ങൾ നശിപ്പിച്ചു. പ്രതികളെ വിട്ടുതരണമെന്നും തങ്ങൾ കൈകാര്യം ചെയ്തുകൊള്ളാമെന്നും ആവശ്യപ്പെട്ട് ഇവർ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇവിടെ കൂടുതൽ പൊലീസിനെ വിന്യസിച്ചു. എംഎൽഎമാരായ സമീർ അഹമ്മദ്ഖാനും എച്ച്.സി.ബാലകൃഷ്ണയും അയേഷയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. സഹായമായി രണ്ടുലക്ഷം രൂപയും കൈമാറി. സംഭവത്തെക്കുറിച്ചു സിഐഡി അന്വേഷണത്തിന് ഉത്തരവിടണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഇവർ പറഞ്ഞു.