തുമകൂരുവിൽ മാനസികാസ്വാസ്ഥ്യം നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ എഎസ്ഐ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ തുമകൂരു റൂറൽ എഎസ്ഐ ഉമേഷ്, സ്വകാര്യ ഡ്രൈവർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകളനുസരിച്ചു കേസെടുത്തതായി തുമകൂരു എസ്പി ഇഷ പന്ത് അറിയിച്ചു. ഉമേഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഒരു ഹോംഗാർഡിനൊപ്പം ബൈക്കിൽ പട്രോളിങ് നടത്തവെയാണ് എഎസ്ഐ യുവതി തനിയെ നടന്നുപോകുന്നതു കണ്ടത്. വീട്ടിലേക്കു പോവുകയായിരുന്ന യുവതിയോട് വിലാസം ചോദിച്ചറിഞ്ഞ ഇയാൾ യുവതിയെ താൻ വീട്ടിൽ എത്തിക്കുമെന്നു സഹോദരനെ ഫോണിൽ അറിയിച്ചു. ഹോംഗാർഡിനോട് പൊലീസ് സ്റ്റേഷനിലേക്കു പോകാൻ നിർദേശിച്ച ശേഷം ജീപ്പ് വിളിച്ചുവരുത്തി. തുടർന്ന് യുവതിയെ ജീപ്പിൽ കയറ്റുകയും ഓടുന്ന വാഹനത്തിൽ വച്ചു മാനഭംഗപ്പെടുത്തുകയും ചെയ്തതായാണ് പരാതി. കുറ്റക്കാരനെന്നു തെളിഞ്ഞാൽ എഎസ്ഐയ്ക്കെതിരെ നിയമാനുസൃത നടപടിയെടുക്കുമെന്നു ഡിജിപി ഓം പ്രകാശ് പറഞ്ഞു.