ഭിക്ഷാടന മാഫിയ എന്നുപറഞ്ഞാൽ ചെറുതല്ലെന്നു നമ്മളെ ബോധ്യപ്പെടുത്തി തന്നതിൽ സൗമ്യ വധക്കേസിലെ ഗോവിന്ദച്ചാമിയുടെ പിന്നാമ്പുറ കഥയ്ക്കും ഉണ്ട് വലിയ പങ്ക്. ട്രെയിനിലെ ഭിക്ഷാടന മാഫിയയെ കോർത്തിണക്കി നിയന്ത്രിക്കുന്നത് മുംബൈയിലെ അധോലോകമാണെന്നു തെളിഞ്ഞതുമാണ്. ഗോവിന്ദച്ചാമിയും ഒറ്റക്കയ്യൻ ഭിക്ഷാടകനായി ട്രെയിനിൽ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിരുന്നു.
രണ്ടും മൂന്നും ദിവസം യാത്ര ചെയ്യുന്ന ട്രെയിനുകളിൽ പകൽ ഭിക്ഷാടനത്തിനുവേണ്ടി വരും. ചിലപ്പോൾ കാർഡ് അടിച്ച് അതിൽ സങ്കടക്കഥ പറഞ്ഞാകും. അല്ലെങ്കിൽ ട്രെയിനിൽ നമ്മൾ ഇരിക്കുന്ന ഭാഗം തുടച്ചു വൃത്തിയാക്കുന്ന മട്ടിലും. എന്തായാലും ഇവരുടെ വരവു സൂക്ഷിക്കേണ്ടതാണ്. പകൽ ഇവർ യാത്രക്കാരെ നോക്കിവയ്ക്കും. രാത്രി യാത്രക്കാർ എത്ര പേർ, എത്ര പെട്ടികൾ എന്നൊക്കെ... പിന്നെ ഈ അടയാളങ്ങളുമായി രാത്രി എത്തുന്നതു വൈദഗ്ധ്യമുള്ള മോഷണ കില്ലാടികളാണ്.. അവർ രാത്രിയുടെ മറവിലെത്തി പെട്ടിയും മറ്റും കടത്തും. ഈ പെട്ടി ചെന്നുചേരുന്നതു മുംെബെയിലെ പൻവേലിലാണ്..